മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായി എന്ന് വ്യക്തമാക്കി ഒരു സ്‌കൂളിലെ 229 വിദ്യാർത്ഥികൾക്ക് കോവിഡ്. വാഷിം ജില്ലയിലെ സ്‌കൂൾ ഹോസ്റ്റലിലാണ് കോവിഡ് വ്യാപനം ഉണ്ടായത്. 229 വിദ്യാർത്ഥികൾക്കും 3 ജീവനക്കാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ സ്‌കൂൾ പരിസരം കണ്ടെയ്ന്റമെന്റ് സോണായി പ്രഖ്യാപിച്ചു.

അമരാവതി, ഹിംഗോളി, നാന്ദേഡ്, വാഷിം, ബുൾദാന, അകോല എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് രോഗം പിടിപെട്ടത്. ഈ പ്രദേശങ്ങളിൽ നിന്നായി 327 വിദ്യാർത്ഥികളാണ് ഹോസ്റ്റലിൽ കഴിയുന്നത്. ഇതിൽ 229 വിദ്യാർത്ഥികൾക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായ രണ്ടു ജില്ലകളാണ് അമരാവതിയും യവത്മാലും. അമരാവതിയിൽ ഒരാഴ്ചത്തെ ലോക്ക്ഡൗൺ പുരോഗമിക്കുകയാണ്.

ഇന്നലെ മാത്രം മഹാരാഷ്ട്രയിൽ 8800 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അടുത്തിടെയുള്ള ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മുംബൈ പൊലീസും മഹാരാഷ്ട്ര സർക്കാർ അറിയിച്ചിട്ടുണ്ട്.