ദോഹ: ഖത്തറിൽ കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 961 പേർക്കെതിരെ പൊലീസ് നടപടിയെടുത്തു. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ പിടികൂടിയത്. പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കാത്തതിനാണ് 510 പേരെ പിടികൂടിയത്.

പാർക്കുകളിലും കോർണിഷിലും ഒത്തുകൂടിയതിന് 180 പേരും സാമൂഹിക അകലം പാലിക്കാത്തതിന് 260 പേരും പിടിയിലായി. മൊബൈലിൽ ഇഹ്തിറാസ് ആപ്പ് ഡൗൺലോഡ് ചെയ്യാത്തതിന് ഒമ്പത് പേരും ഹോം ക്വാറന്റീൻ ലംഘിച്ചതിന് ഒരാളും കാറിൽ അനുവദനീയമായ ആളുകളിലും കൂടുതൽ പേരെ കയറ്റി യാത്ര ചെയ്തതിന് ഒരാളും പിടിയിലായി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

രാജ്യത്ത് പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്നത് നിർബന്ധമാണ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറിൽ ഒരു കുടുംബത്തിൽ നിന്നുള്ളവരൊഴികെ നാലുപേരിൽ കൂടുതൽ യാത്ര ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പർ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.