കൊച്ചി: തൊടുപുഴയിൽ കോവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹനിശ്ചയത്തിൽ പങ്കെടുത്ത 18 പേർക്ക് കോവിഡ് രോഗബാധ. രണ്ടുപേർ മരിച്ചു. ഏപ്രിൽ 19ന് ചുങ്കത്തായിരുന്നു വിവാഹനിശ്ചയം. വിവാഹനിശ്ചയത്തിൽ ബന്ധുക്കളും അയൽക്കാരുമുൾപ്പടെ 150 പേരാണ് പങ്കെടുത്തത്. അന്ന് കോവിഡ് നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം കർശനമാക്കിയിരുന്നില്ല. പ്രായമുള്ള കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചിരുന്നു. ചുങ്കത്തെ പരീഷ് ഹാളിൽ വച്ചായിരുന്നു വിവാഹനിശ്ചയം. വിദേശത്ത് സ്ഥിരതാമസമാക്കിയ കുടുംബം മകളുടെ വിവാഹനിശ്ചയത്തിനായാണ് നാട്ടിലെത്തിയെന്ന് വാർഡ് കൗൺസിലർ പറയുന്നു.

വിവാഹനിശ്ചയം ഏപ്രിൽ 19നും കല്യാണം ഏപ്രിൽ 22ന് ഏറ്റുമാനൂരിൽ വച്ചുമായിരുന്നു.വിവാഹത്തിന് പിന്നാലെ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇത്തരമൊരു ചടങ്ങുകൾ നടന്നതായി അറിഞ്ഞതെന്ന് കൗൺസിലർ പറയുന്നു. കുടുംബത്തിലെ ആറ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങൾ പലരും ആശുപത്രിയിൽ ചികിത്സയിലാണെന്നും ചിലർ വെന്റിലേറ്ററിലാണെന്നും കൗൺസിലർ പറയുന്നു.

കർശന നിയന്ത്രണങ്ങൾ നിലവിലില്ലെങ്കിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ആളുകൾക്ക് ഒത്തുചേരാൻ അനുവാദമുണ്ടായിരുന്നില്ലെന്നും കൗൺസിലർ വ്യക്തമാക്കി. വിവാഹത്തിന് മുൻകൂട്ടി അനുമതി വാങ്ങിയിരുന്നില്ലെന്നും കൗൺസിലർ പറഞ്ഞു. വധുവിന്റെ ബന്ധുക്കളായ സി എസ് പുന്നൂസ് (77), ജോസഫ് സ്റ്റീഫൻ (84) എന്നിവരാണ് മരിച്ചത്.

വിദേശത്ത് നിന്നെത്തിയവരിൽ ഫൈസർ വാക്സിൻ സ്വീകരിച്ചവർക്കും പോലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചടങ്ങിൽ എല്ലാ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളും ശരിയായരീതിയിൽ സാമൂഹിക അകലവും പാലിച്ചതായി കുടുംബത്തിലെ ഒരു ബന്ധു പറഞ്ഞു. എന്നാൽ ഇത്തരമൊരുപരിപാടിയെ പറ്റി ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. കോവിഡ് 19 നെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടത് ഓരോ വ്യക്തിയും ആണെന്ന് ഡോ. സുഷമ കൂട്ടിച്ചേർത്തു.