തിരുവനന്തപുരം: കോവിഡ് മരണക്കണക്കുകൾ സംസ്ഥാന സർക്കാർ കുറച്ചു കാണിക്കുന്നു എന്ന ആരോപണം കുറച്ചു കാലമായി നിലനിൽക്കുന്നുണ്ട്. ഈ ആരോപണം ശക്തമായി സഭയിൽ ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടരുമായിരുന്നു. എന്നാൽ, ഇക്കാര്യം സഭയിൽ ഉയർത്തിയപ്പോൾ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അടക്കമുള്ളവർ എതിർപ്പുമായി രംഗത്തുവന്നു. കണക്കിൽ കള്ളമില്ലെന്നായിരുന്നു ഇവരുടെ വാദം. എന്തായാലും ഈ വാദം അധികം വിലപ്പോയില്ല. മുഖ്യമന്ത്രി തന്നെ കോവിഡ് മരണക്കണക്കുകളിൽ പുനപ്പരിശോധന നടത്താൻ നിർദ്ദേശം നൽകിയിരിക്കയാണ് ഇപ്പോൾ.

ആശുപത്രികൾ കോവിഡ് ബാധിച്ചുള്ള മരണമാണെന്നു റിപ്പോർട്ട് ചെയ്തിട്ടും സംസ്ഥാന തലത്തിൽ സ്ഥിരീകരിക്കാൻ ബാക്കിയുള്ള മരണങ്ങൾ പരിശോധിച്ചു തീരുമാനമെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് മരണങ്ങളുടെ യഥാർഥ കണക്കു മറച്ചുവയ്ക്കുന്നുവെന്ന പരാതികൾ വ്യാപകമായതോടെയാണു നടപടി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷവും തിരുത്തൽ ആവശ്യപ്പെട്ടിരുന്നു.

മരണക്കണക്കുകളിലെ പൊരുത്തക്കേടുകൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 7നു ചേർന്ന അവലോകനയോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണു തീരുമാനം. സ്ഥിരീകരിക്കാൻ ബാക്കിയുള്ള മരണങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും അറിയുന്നു.

ചികിത്സിക്കുന്ന ഡോക്ടർമാരുടെ റിപ്പോർട്ട് പ്രകാരം ജില്ലാ അടിസ്ഥാനത്തിൽ മരണക്കണക്ക് പ്രസിദ്ധീകരിക്കാൻ ഐടി, ആരോഗ്യ വകുപ്പുകൾ ചേർന്നു പുതിയ സോഫ്റ്റ്‌വെയറിനും രൂപം നൽകി. മരണം സ്ഥിരീകരിക്കാനുള്ള മാർഗനിർദേശങ്ങളും ഉടൻ തയാറാക്കും. കോവിഡ് മരണക്കണക്കുകൾ ഒളിപ്പിക്കരുതെന്നു സർക്കാർ നിയോഗിച്ച വിദഗ്ധസമിതി കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. എന്നിട്ടും, മരണങ്ങൾ സംസ്ഥാനതലത്തിൽ പരിശോധിച്ച് ഒഴിവാക്കുന്ന രീതി സർക്കാർ തുടർന്നു പോരുകയായിരുന്നു.

ഈ നിയമസഭാ സമ്മേളനത്തിലായിരുന്നു വിഷയം വീണ്ടും ഉയർന്നുവന്നത്. ആഗോളതലത്തിൽ തന്നെ കേരളത്തിലാണ് ഏറ്റവും കുറഞ്ഞ മരണ നിരക്കെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ കണക്കുകൾ വിശ്വസീനയമല്ലെന്ന് പ്രതിപക്ഷം മറുപടി നൽകിയതോടെയാണ് സഭയിൽ ബഹളം ഉണ്ടാകുകയും ചെയ്തു. അടിയന്തര പ്രമേയ നോട്ടീസിൽ പറഞ്ഞ പ്രധാനപ്പെട്ടകാര്യം മരണ നിരക്കിലെ ആശങ്കയായിരുന്നു.

മരണ കാരണം നിശ്ചയിക്കേണ്ടത് മാനേജ്‌മെന്റ് കമ്മിറ്റിയല്ല മറിച്ച് ഡോക്ടർമാരാണ്. ഡോക്ടർമാർ മരണ കാരണം നിശ്ചയിക്കുന്നതിലേക്ക് സംവിധാനം മാറണമെന്നായിരുന്നു അന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇതുപോലെ 41 മുതൽ 59 വയസുവരെയുള്ളവരുടെ മരണനിരക്ക് വളരെ ആശങ്കയുണ്ടാക്കുന്നതായും അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഈ വിഷയം കാര്യ കാണം സഹിതം ബോധ്യപ്പെടുത്തിയതു കൊണ്ടു കൂടിയാണ് സർക്കാർ തിരുത്തലിന് തയ്യാറായത്.

അതിനിടെ മരണക്കണക്കിൽ കൃത്രിമം നടക്കുന്നുവെന്ന പരാതികളെത്തുടർന്നു യഥാർഥ മരണങ്ങളെക്കുറിച്ചു പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കാൻ മദ്രാസ് ഹൈക്കോടതി തമിഴ്‌നാടിനു നിർദ്ദേശം നൽകിയിരുന്നു. ബിഹാറിൽ ആരോപണങ്ങളെത്തുടർന്ന് കഴിഞ്ഞയാഴ്ച സർക്കാർ കണക്കുകൾ പുനഃപരിശോധിച്ചപ്പോൾ മരണങ്ങളുടെ എണ്ണം 5424ൽ നിന്ന് 9429 ആയി ഉയർന്നു.