ന്യൂഡൽഹി: കേരളമുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് മരണങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ആക്ഷേപത്തിന് പിന്നാലെ രാജ്യത്തെ തന്നെ കോവിഡ് മരണനിരക്ക് കൃത്യമല്ലെന്ന് തെളിയിക്കുന്ന റിപ്പോർട്ട് പുറത്ത്. ദേശീയ ആരോഗ്യമിഷന്റെ റിപ്പോർട്ടിലാണ് ഇത്തരമൊരു സൂചനയുള്ളത്.ആരോഗ്യമിഷന്റെ ഹെൽത്ത് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിൽ ജൂലൈ 9 വരെ രേഖപ്പെടുത്തിയ മരണം പരിശോധിക്കുമ്പോൾ കോവിഡ് മരണങ്ങൾ വളരെ കുറച്ച് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആരോഗ്യമിഷന്റെ കണക്കുകൾ പരിശോധിച്ചാൽ മരണത്തിൽ ഏറിയ പങ്കും ശ്വാസതടസം, പനി എന്നിവ മൂലമുള്ളതാണ്. ആരോഗ്യമിഷൻ ഈ വിവരങ്ങൾ ശേഖരിക്കുന്നത് രാജ്യത്താകമാനമുള്ള ആരോഗ്യ സംവിധാനങ്ങൾ വഴിയാണ്. അവർ നേരിട്ടാണ് ആരോഗ്യ മിഷന്റെ ഇൻഫർമേഷൻ സിസ്റ്റത്തിലേക്ക് വിവരങ്ങൾ നൽകുന്നത്. അത് ക്രോഡീകരിച്ചുകൊണ്ടുള്ള വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

ദേശീയ ആരോഗ്യമിഷന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ മുൻവർഷം ഇതേ കാലയളവിനേക്കാൾ ഇരട്ടിയിലധികം മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ഏപ്രിൽ-മെയ് മാസത്തിൽ 8,27,597 ലക്ഷം മരണമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഈ കാലയളവിലെ ശരാശരി മരണം 3.5 ലക്ഷമാണ്. അതേ സമയം ഇക്കാലയളവിൽ 1,68,927 കോവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഏപ്രിൽ- മെയ് മാസങ്ങളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 8,27,597 മരണമാണ്. ഇതേ കാലയളവിൽ മുൻ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്ത മരണം ഇതിന്റെ പകുതി മാത്രമാണ്. 2018ൽ 3,55,905, 2019ൽ 3,91,593, 2020ൽ 3,50,333 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത മരണം.

കോവിഡ് ഒന്നാം തരംഗം ആഞ്ഞടിച്ച കഴിഞ്ഞ വർഷം ഏപ്രിൽ-മെയ് മാസത്തിൽ 3.5 ലക്ഷം മരണമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ വർഷം ഇതേ കാലയളവിൽ ഇത് 8.2 ലക്ഷമായി ഉയർന്നു. ഇതിൽ നിന്ന് തന്നെ രാജ്യത്ത് കോവിഡ് മരണങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് വ്യക്തമാണ്. ഈ കാലയളവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങൾ 1,68,927 മാത്രമാണ്. യഥാർത്ഥ മരണങ്ങളേക്കാൾ കുറച്ച് മാത്രമാണ് കോവിഡ് മരണങ്ങളായി റിപ്പോർട്ട് ചെയ്തതെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

യുപിയിലും മഹാരാഷ്ട്രയിലും ബീഹാറിലും ഇത്തരം ആരോപണമുണ്ടായിരുന്നു. ഇതേത്തുടർന്ന് മഹാരാഷ്ട്രയും ബിഹാറും ഓഡിറ്റ് നടത്തി കോവിഡ് മരണങ്ങൾ കൂട്ടിച്ചേർത്തിരുന്നു.