ലണ്ടൻ: ഒരു ഇടവേളയിൽ പതുങ്ങിനിന്ന കൊറോണയെന്ന കുഞ്ഞൻ വൈറസ് വീണ്ടും വർദ്ധിച്ച ശക്തിയോടെ യൂറോപ്പിനെ ആക്രമിക്കാൻ എത്തിയിരിക്കുന്നു. ഫ്രാൻസിൽ 10,000 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ സ്പെയിനിൽ രോഗബാധിതരുടെ എണ്ണം 12,000 ആയി ഉയർന്നു. ഈ രാജ്യങ്ങളിലെ രോഗവ്യാപനത്തിബ്റ്റെ ശക്തി പരിശോധിക്കുമ്പോൾ, ഓഗസ്റ്റ് മുതൽ രോഗവ്യാപന നിരക്ക് ക്രമമായി വർദ്ധിക്കുന്ന ബ്രിട്ടനും ഇതേ വഴിക്കാണ് നീങ്ങുന്നതെന്ന ആശങ്കയുയരുന്നുണ്ട്. വെള്ളിയാഴ്‌ച്ച 3,539 പുതിയ കേസുകളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് മാസങ്ങളിലെ ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യയാണിത്.

ഫ്രാൻസിൽ ശനിയാഴ്‌ച്ച 10,561 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. വ്യാപകമായ പരിശോധനാ സംവിധാങ്ങൾ ഏർപ്പെടുത്തിയതിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അതേസമയൻ, വെള്ളിയാഴ്‌ച്ച സ്പെയിനിൽ സ്ഥിരീകരിച്ച തെ കോവിഡിങ്ങെ 12,183 പുതിയ കേസുകളാണ്. അതേസമയം ഈ രണ്ടു രാജ്യങ്ങളിലും കോവിഡ് മരണ നിരക്ക് ഉയരുന്നില്ല എന്നത് ഒരു ആശ്വാസകരമായ വസ്തുതയായി തുടരുന്നു. മാത്രമല്ല, ഇത്തവണ രോഗബാധ സ്ഥിരീകരിക്കപ്പെടുന്നവരിൽ യുവാക്കളാണ് അധികവും. അതുപോലെ വളരെ ഗുരുതരമായ ലക്ഷണങ്ങൾ കാണിക്കുന്നില്ല എന്നതും ആശ്വാസകരമാണ്.

പരിശോധന വ്യാപകമാക്കിയതാണ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാൻ കാരണമെന്ന് വാദിക്കുമ്പോഴും, ഈ വർദ്ധനവ് ക്രമാതീതമാണെന്നത് ഒരു വസ്തുതയായി ബാക്കി നിൽക്കുന്നു. കഴിഞ്ഞ ആഴ്ചയിലേതിനേക്കാൾ ഫ്രാൻസിൽ ഈ ആഴ്‌ച്ച രോഗവ്യാപനം 11.8 ശതമാനമാണ് വർദ്ധിച്ചത്. ഇന്നലെ ബ്രിട്ടനിൽ 3,330 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ 11 ശതമാനം കൂടുതലാണ്. ഞായറാഴ്‌ച്ച ബ്രിട്ടനിൽ അഞ്ചുപേരാണ് കോവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. ഇവർ അഞ്ചുപേരും 67 നു 86 നും ഇടയിൽ പ്രായമുള്ളവരും മറ്റ് രോഗങ്ങൾ അലട്ടിയിരുന്നവരുമായിരുന്നു.

വൈറസിന്റെ പ്രത്യൂദ്പാദന നിരക്കായ ആർ മൂല്യം 1.7 ആയി ഉയർന്നു എന്ന ഭയത്തിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടനിൽ ഇന്നുമുതൽ പുതിയ നിയന്തണങ്ങൾ പ്രാബല്യത്തിൽ വരും. റൂൾ ഓഫ് സിക്സ് എന്നപേരിൽ അറിയപ്പെടുന്ന ഈ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികളും സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. അതേസമയം, രണ്ടാം വരവിൽ ചെറിയ അളവിൽ മാത്രമാണ് കൊറോണ വ്യാപിക്കുന്നതെന്നും അതുതന്നെയാണ് മരണനിരക്ക് കുറയുവാൻ കാരണമെന്നും ചില വിദഗ്ദന്മാർ അഭിപ്രായപ്പെട്ടു. സാമൂഹിക അകലം പാലിക്കൽ നിർബന്ധമായതോടെ ചെറിയ അളവിലുള്ള വൈറസ് മാത്രമേ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നുള്ളു എന്നും അവർ പറയുന്നു. അതേസമയം, കൊറോണയുടെ മുൻഗാമികളായ സാർസ്, മെർസ് തുടങ്ങിയ വൈറസുകളും ഇതേ രീതിയിൽ തന്നെയാണ് വ്യാപിച്ചിരുന്നതെന്ന് മറ്റൊരു കൂട്ടർ ചൂണ്ടിക്കാട്ടുന്നു.