കോഴിക്കോട്: കോവിഡ് മഹാമാരി മനുഷ്യജീവിതങ്ങളെ വേട്ടയാടി പ്രയാണം തുടരുകയാണ്.ചിലർ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുമ്പോൾ മറ്റുചിലരുടെ എല്ലാ പ്രതീക്ഷകളെയും ഇല്ലാതാക്കിയാണ് കോവിഡ് കുതിക്കുന്നത്.തലയോലപ്പറമ്പിലെ ഷിംലയുടെയും പറക്കമുറ്റാത്ത നാല് മക്കളുടെയും ജീവിതത്തെ കോവിഡ് അക്ഷരാർത്ഥത്തിൽ തകർത്ത് കളയുകയായിരുന്നു.കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഷിംലയുടെ ഭർത്താവ് വി.കെ.സുനീറിനെ കോവിഡ് കവർന്നിട്ട് അധികം ദിവസങ്ങളായില്ല.

തലയോലപ്പറമ്പ് മാർക്കറ്റിൽ സുഗന്ധദ്രവ്യങ്ങൾ വിൽക്കുന്ന ഒരു ചെറിയ കടയിൽനിന്ന് ലഭിക്കുന്ന വരുമാനംകൊണ്ടാണ് വയോധികരായ ബാപ്പയും ഉമ്മയും ഭാര്യ ഷിംലയും നാല് മക്കളും ജീവിച്ചത്. സുനീർ മരിച്ചതോടെ ഈ കുടുംബത്തിന്റെ ജീവിതം പ്രയാസത്തിലായി.
മൂത്തകുട്ടി സഫ്‌നാ ഫാത്തിമ തലയോലപ്പറമ്പ് സ്‌കൂളിൽ ഒമ്പതാം ക്ലാസിലും ഹഫ്ന ഫാത്തിമ ആറിലും മിസ്‌ന ഫാത്തിമ നാലിലും മുഹമ്മദ് റയാൻ യു.കെ.ജി.യിലുമാണ് പഠിക്കുന്നത്. വയോധികരായ ബാപ്പയെയും ഉമ്മയെയും തന്റെ നാല് പിഞ്ചുകുഞ്ഞുങ്ങളെയും എങ്ങനെ പോറ്റും എന്നു കരുതി വിഷമിക്കുകയാണ് ഷിംല.

അടുത്ത നാളിലാണ് പഴയ വീട് പൊളിച്ച് പുതിയതൊരെണ്ണം നിർമ്മിച്ചത്. അതിന് വായ്പയെടുത്ത് പതിനഞ്ച് ലക്ഷം രൂപയോളം ബാധ്യത നിലവിലുണ്ട്. ഈ ബാധ്യതയും ഷിംലക്ക് വലിയൊരു തിരിച്ചടിയാണ്.സുനീറിന്റെയും ഷിംലയുടെയും ബന്ധുക്കൾക്കാകട്ടെ ഇവരെ സഹായിക്കാൻ യാതൊരു നിവൃത്തിയുമില്ലാത്തവരുമാണ്.

സ്‌കൂൾ ആരംഭിച്ചതോടെ കുട്ടികളുടെ പഠനവും പ്രതിസന്ധിയിലായി. ഓൺലൈൻ ക്ലാസുകൾ ആയതിനാൽ തന്നെ പഠനത്തിനാവശ്യമായ സാമഗ്രികൾ ഇല്ലാത്തതും കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.ജീവിതം എങ്ങിനെയെങ്കിലും കരുപ്പിടിപ്പിക്കാമെന്നന പ്രതീക്ഷയിൽ നിന്ന് ഓർക്കപ്പുറത്തേറ്റ തിരിച്ചടിയിൽ പകച്ചുനിൽകകുകയാണ് കുടുംബം