ന്യൂഡൽഹി: ടേക്ക് ഓഫിനു തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവാണെന്ന് വെളിപ്പെടുത്തി ഇൻഡിഗോ വിമാനത്തിലെ യാത്രികൻ. ഡൽഹിയിൽ നിന്ന് പറന്നുയരാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് മുഴുവൻ യാത്രികരെയും ആശങ്കയിലാഴ്‌ത്തി യാത്രികന്റെ വെളിപ്പെടുത്തൽ. ഇതോടെ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പൈലറ്റ് വിമാനം തിരികെ പാർക്കിങ് ബേയിലേയ്ക്ക് മാറ്റുകയായിരുന്നു.

ഡൽഹിയിൽ നിന്നും പൂണെയിലേക്ക് പറന്നുയരാൻ തുടരവേയാണ് ഇൻഡിഗോ വിമാനമായ 6ഇ-286 ൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കാബിൻ ക്രൂവിനോടാണ് താൻ കോവിഡ് പോസിറ്റീവാണെന്ന് യാത്രികൻ വെളിപ്പെടുത്തിയത്.

ഉടൻ തന്നെ പൈലറ്റ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും വിമാനം തിരിച്ച് പാർക്കിങ് ബേയിലേയ്ക്ക് എത്തിക്കുകയയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ആറ് മുതൽ 8 വരെ മൂന്ന് നിര സീറ്റുകളിലുള്ള യാത്രക്കാർ ആദ്യം ഇറങ്ങി ഒരു കോച്ചിൽ കാത്തുനിൽക്കണമെന്ന് പൈലറ്റ് അറിയിപ്പ് നൽകി. ഈ വരികളിലൊന്നിലാണ് കോവിഡ് ബാധിതനായ യാത്രികൻ ഇരുന്നിരുന്നത്. തുടർന്ന് സീറ്റകുൾ അണുവിമുക്തമാക്കുകയും സീറ്റ് കവറുകൾ മാറ്റുകയും ചെയ്തതിന് ശേഷമാണ് വിമാനം വീണ്ടും പുറപ്പെട്ടത്.

വിമാനത്തിൽ സുരക്ഷാ നടപടികൾ പുർത്തിയാകുന്നതുവരെ യാത്രികർ കാത്തിരുന്നു. തുടർന്ന് പിപിഇ ഗൗണുകൾ നൽകുകയും മുഴുവൻ സമയവും അത് ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കോവിഡ് ബാധിതനായ യാത്രികനെ ആംബുലൻസിൽ സൗത്ത് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെ കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റി.