തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാന സർക്കാരിന്റെ സൗജന്യ ആംബുലൻസ് സേവനമായ കനിവ് 108 ആംബുലൻസുകൾ 69,205 ആളുകൾക്ക് സേവനം നൽകിയതായി മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ തന്നെ മുൻനിര പ്രവർത്തനങ്ങളിൽ സജീവമാണ് കനിവ് 108 ആംബുലൻസുകൾ.

കോവിഡ് രണ്ടാം തരംഗം നേരിടാനുള്ള ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിലും കനിവ് 108 ആംബുലൻസുകളും അതിലെ ജീവനക്കാരും സജീവ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. 316 കനിവ് 108 ആംബുലൻസുകളാണ് സംസ്ഥാനത്തുടനീളം സേവനമനുഷ്ഠിക്കുന്നത്. അതിൽ 290 ആംബുലൻസുകളാണ് വിവിധ ജില്ലാ ഭരണകൂടങ്ങൾക്ക് കീഴിൽ കോവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. മുൻനിര കോവിഡ് പോരാളികളായി 1500 ഓളം ജീവനക്കാരാണ് സേവനമനുഷ്ഠിക്കുന്നത്. മികച്ച സേവനം നടത്തുന്ന എല്ലാ ജീവനക്കാരേയും അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.

മാർച്ച് 25 മുതൽ ജൂൺ 25 വരെയുള്ള 92 ദിവസത്തെ കണക്കുകൾ അനുസരിച്ച് 69,205 ആളുകൾക്കാണ് സംസ്ഥാനത്തുടനീളം കോവിഡ് അനുബന്ധ സേവനങ്ങൾ എത്തിച്ചത്. 92 ദിവസം കൊണ്ട് 55,872 ട്രിപ്പുകളാണ് കോവിഡിന് മാത്രമായി നടത്തിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം ആളുകൾക്ക് സേവനം ലഭിച്ചത്. ഇവിടെ 10,471 ആളുകൾക്ക് കോവിഡ് അനുബന്ധ സേവനങ്ങൾ എത്തിക്കാൻ കനിവ് 108 ആംബുലൻസുകൾക്ക് കഴിഞ്ഞു. തിരുവനന്തപുരം 6149, കൊല്ലം 6556, പത്തനംതിട്ട 2362, ആലപ്പുഴ 1950, കോട്ടയം 4240, ഇടുക്കി 2372, എറണാകുളം 5549, തൃശൂർ 5394, മലപ്പുറം 7180, കോഴിക്കോട് 5744, വയനാട് 3532, കണ്ണൂർ 4188, കാസർകോട് 3518 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ കനിവ് 108 ആംബുലൻസുകളുടെ കോവിഡ് അനുബന്ധ സേവനം ലഭ്യമാക്കിയവരുടെ കണക്കുകൾ.

കോവിഡ് പോസിറ്റീവ് ആയവരെ വീടുകളിൽ നിന്ന് കോവിഡ് കെയർ സെന്ററുകളിലേക്കും അവിടെ നിന്ന് ആശുപത്രികളിലേക്കും, കോവിഡ് പരിശോധനകൾക്കും മറ്റുമാണ് കനിവ് 108 ആംബുലൻസുകളുടെ സേവനം കൂടുതലും ഉപയോഗപ്പെടുത്തുന്നത്. ലോക്ക് ഡൗൺ കാലയളവിൽ വിവിധ ജില്ലാ ഭരണകൂടങ്ങളുടെ നിർദേശ പ്രകാരം വിദഗ്ധ ചികിത്സയ്ക്ക് രോഗികളെ മാറ്റുന്നതിനും 108 ആംബുലൻസുകളുടെ സേവനം ലഭ്യമാക്കി വരുന്നു.

29 ജനുവരി 2020 മുതലാണ് സംസ്ഥാനത്ത് കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്കായി കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമാക്കി തുടങ്ങിയത്. നാളിതുവരെയായി 2,65,827 കോവിഡ് അനുബന്ധ ട്രിപ്പുകൾ കനിവ് 108 ആംബുലൻസുകൾ ഓടുകയും ഇതിലൂടെ 3,70,955 ആളുകൾക്ക് കോവിഡ് അനുബന്ധ സേവനം ലഭ്യമാക്കാനും സാധിച്ചു. കോവിഡ് ബാധിതരായ 3 യുവതികളുടെ പ്രസവവും കനിവ് 108 ആംബുലൻസിനുള്ളിൽ ജീവനക്കാരുടെ പരിചരണത്തിൽ നടന്നു.