മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നതിൽ ആശങ്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,699 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 13,165 പേർ കൂടി രോഗമുക്തി നേടുകയും 132 പേർക്കു കൂടി ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

മഹാരാഷ്ട്രയിൽ ഇതുവരെ 25,33,026 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 22,47,495 പേർ രോഗമുക്തി നേടിയപ്പോൾ 53,589 പേർക്ക് രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായി. നിലവിൽ 2,30,641 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. നാഗ്പൂർ, മൂംബൈ. താനെ, പൂണെ എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ.

പുണെ ജില്ലയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 5,722 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 38 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ പുണെയിൽ മാത്രം രോഗബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 9,640 ആയിട്ടുണ്ട്.

പുണെയിൽ ഇതുവരെ 4,79,521 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 4,27,400 പേർ രോഗമുക്തി നേടി. നിലവിൽ 42,650 സജീവ കേസുകളാണ് ജില്ലയിലുള്ളത്.

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ ഹോളി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മുംബൈ നഗരത്തിൽ പൊതു-സ്വകാര്യ ഇടങ്ങളിൽ ഹോളി ആഘോഷം നിരോധിച്ച് ബൃഹാൻ മുംബൈ കോർപ്പറേഷൻ ഉത്തരവിറക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 40,715 ആയി. 29,785 പേർക്കാണ് രോഗ മുക്തി. 199 പേർ മരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,16,86,796 ആയി. 1,11,81,253 പേർക്കാണ് രോഗ മുക്തി.നിലവിൽ 3,45,377 ആക്ടീവ് കേസുകൾ. ആകെ മരണം 1,60,166. ഇതുവരെയായി 4,84,94,594 പേർ പ്രതിരോധ കുത്തിവയ്‌പ്പ് നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.