ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗബാധയും മരണവും സംബന്ധിച്ച കണക്കുകൾ കൂടുതൽ സുതാര്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമീണ മേഖലയിൽ കോവിഡ് പരിശോധനയും ഓക്സിജൻ വിതരണവും കാര്യക്ഷമമാക്കണമെന്നും രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച് വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിച്ചു.

ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളിൽ പരിശോധന വർധിപ്പിക്കണം. ഗ്രാമപ്രദേശങ്ങളിൽ വീടുകളിലെത്തി പരിശോധന നടത്തുന്ന രീതി വ്യാപിപ്പിക്കണം. ഗ്രാമീണ മേഖലകളിൽ ഓക്സിജൻ വിതരണം ശരിയായി നടക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പ്രാദേശികമായി കണ്ടെയ്ന്മെന്റ് സോണുകളാക്കുക എന്ന രീതിയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ വെന്റിലേറ്ററുകൾ സംബന്ധിച്ച് ഉടൻ കണക്കെടുപ്പ് നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ചില സംസ്ഥാനങ്ങളിൽ വെന്റിലേറ്ററുകൾ ഉപയോഗിക്കാതെ വെച്ചിരിക്കുന്നതായുള്ള റിപ്പോർട്ടുകളെ പ്രധാനമന്ത്രി ഗൗരവത്തോടെയാണ് കാണുന്നതെന്നും ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നൽകിയ വെന്റിലേറ്ററുകൾ സ്ഥാപിച്ചത് സംബന്ധിച്ചും അവയുടെ പ്രവർത്തനം സംബന്ധിച്ചും കണക്കെടുപ്പ് നടത്താൻ പ്രധാനമന്ത്രി നിർദ്ദേശിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

വെന്റിലേറ്ററുകൾ ശരിയായി പ്രവർത്തിപ്പിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

പഞ്ചാബിലെ ഫരീദ്‌കോട്ടിലെ ഒരു സർക്കാർ ആശുപത്രിയിൽ കേന്ദ്രം നൽകിയ വെന്റിലേറ്ററുകൾ ഉപയോഗിക്കാതെ കിടക്കുകയാണെന്നു കഴിഞ്ഞ ദിവസം വാർത്തകളുണ്ടായിരുന്നു. എന്നാൽ ആരോഗ്യമന്ത്രാലയം ഇത് തള്ളിയിരുന്നു. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ഉപയോഗിക്കാൻ ലഭിച്ച മെയ്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം നിർമ്മിച്ച വെന്റിലേറ്ററുകൾ തകരാറിലാണെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ലഭ്യമാക്കിയ ഉപകരണങ്ങൾക്കു തകരാറൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി ഹർഷ്‌വർധൻ പ്രതികരിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന സംസ്ഥാനങ്ങളിൽ പ്രാദേശികമായ രോഗനിയന്ത്രണ പ്രവർത്തനങ്ങളാണ് ആവിഷ്‌കരിക്കേണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സമ്മർദങ്ങളേതുമില്ലാതെ രോഗികളുടെ വിവരങ്ങൾ കൃത്യമായി സംസ്ഥാനങ്ങൾ നൽകുകയാണു വേണ്ടത്. കോവിഡ് വാക്‌സിനേഷന്റെ വേഗത വർധിപ്പിക്കാനായി സംസ്ഥാനങ്ങൾ ഉദ്യോഗസ്ഥരുമായി ചേർന്നു പ്രവർത്തിക്കണം. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടം ശാസ്ത്രജ്ഞരുടെ നിർദേശപ്രകാരമാണു മുന്നോട്ടുപോകുന്നത്. അത് അങ്ങനെ തന്നെ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്ത് പ്രതിദിനം മൂന്ന് ലക്ഷത്തിലേറെ പേർക്കാണു രോഗം ബാധിച്ചത്. പ്രതിപക്ഷ നേതാക്കൾ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

കാബിനറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തു. വ്യത്യസ്ത മന്ത്രാലയങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. രാജ്യത്ത് നിലവിൽ നടക്കുന്ന വാക്സിനേഷൻ സംബന്ധിച്ച കാര്യങ്ങൾ യോഗം വിലയിരുത്തി.