കണ്ണൂർ: കണ്ണൂരിന് പിന്നാലെ കാസർകോടും ആദ്യ ഡോസ് വാക്സിനെടുക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം. പരിശോധനകളുടെ എണ്ണം വർധിപ്പിച്ച് കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കഴിഞ്ഞദിവസമാണ് കണ്ണൂരിൽ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് കാസർകോടും വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. 15 ദിവസത്തിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്ന് കലക്ടർ അറിയിച്ചു.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കാത്തവർക്ക് വാക്സിൻ കേന്ദ്രങ്ങളിൽ തന്നെ സൗകര്യം ഏർപ്പെടുത്തും. ആന്റിജൻ ടെസ്റ്റ് എടുക്കുന്നതിനുള്ള സൗകര്യമാണ് ഏർപ്പെടുത്തുക എന്ന് ജില്ലാ കലക്ടർ അറിയിച്ചു. നിലവിൽ ജില്ലയിൽ ടിപിആർ ഉയർന്ന നിരക്കിലാണ്. പരിശോധനകളുടെ എണ്ണം കുറഞ്ഞതുകൊണ്ടാണ് ടിപിആർ കൂടിയത് എന്നാണ് വിലയിരുത്തൽ. പരിശോധനകളുടെ എണ്ണം വർധിപ്പിച്ച് കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.