മലപ്പുറം: മലപ്പുറത്ത് കോവിഡ് മുക്തനായി വീട്ടിലെത്തിയ ശേഷം തൂങ്ങി മരിച്ച മലപ്പുറത്തെ 45കാരന് വീണ്ടും കോവിഡ്, ഇൻക്വസ്റ്റ് നടത്തിയ പൊലീസുകാർ ക്വാറന്റീനിൽ. തിരൂരങ്ങാടി മൂന്നിയൂരിലാണ് കോവിഡ് ചികിത്സ കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ ശേഷം ക്വാറന്റൈനിൽ കഴിയവെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആൾക്ക് വീണ്ടും കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്.

മൂന്നിയൂർ പാറക്കാവ് ശാന്തിനഗർ സ്വദേശി ആരിക്കാതൊടി ഖലീമുദ്ധീൻ (45) ആണ് പാറേക്കാവ് അങ്ങാടിയിൽ മില്ലിന് സമീപം കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്. മാനസിക രോഗത്തിന് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും കോവിഡ് ബാധ സ്ഥിരീകരികരിക്കുകയും ചെയ്തിരുന്നു. ചികിത്സയും, കോവിഡ് നിരീക്ഷണകാലാവധിയും കഴിഞ്ഞ ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ തിരിച്ചെത്തിയത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് തൂങ്ങി മരണം. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ എസ് ഐ ഉൾപ്പെടെയുള്ളവർ ക്വാറന്റീനിൽ പ്രവേശിച്ചു.

തിരൂരങ്ങാടി എസ്‌ഐ. നൗഷാദ് ഇബ്രാഹിം, സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ, രണ്ട് ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടെയാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് വീണ്ടും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. അതേസമയം, ആലപ്പുഴയിലെത്തിക്കുന്ന സാമ്പിളിന്റെ പരിശോധന ഫലം കൂടി വന്നശേഷമേ കോവിഡ് പരിശോധനാ ഫലം പൂർണ്ണമായി സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.