പാലക്കാട്: സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രാദേശിക വിഭാഗീയതകളും ഒതുക്കലുകളും വീണ്ടും തല ഉയർത്തുമ്പോൾ വിവാദങ്ങളും തുടർക്കഥയാകുന്നു. ബ്രാഞ്ച് കമ്മിറ്റി പിടിച്ചെടുക്കാൻ, കോവിഡ് പോസിറ്റീവായ അംഗത്തെയും ഭാര്യയെയും സമ്മേളനത്തിൽ പങ്കെടുപ്പിച്ചെന്ന് ആരോപണം. സിപിഎം പുതുശ്ശേരി ഏരിയ കമ്മിറ്റിക്കു കീഴിലുള്ള കിണാശ്ശേരി തണ്ണീർപന്തൽ ബ്രാഞ്ച് സമ്മേളനമാണ് കോവിഡ് പ്രോട്ടോക്കോളുകൾ കാറ്റിൽ പറത്തി സംഘടിപ്പിച്ചത്..

സമ്മേളനം പൂർത്തിയായ ശേഷമാണു കോവിഡ് പോസിറ്റീവായവർ പങ്കെടുത്ത വിവരം മറ്റ് അംഗങ്ങളുടെ ശ്രദ്ധയിലെത്തിയത്. ഇതോടെ സമ്മേളനത്തിൽ ഏരിയ കമ്മിറ്റി പ്രതിനിധിയായി പങ്കെടുത്ത ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ. ബിനുമോളും ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. രാഗേഷും ബ്രാഞ്ചിലെ 14 അംഗങ്ങളും സ്വയം നിരീക്ഷണത്തിലേക്കു മാറാൻ നിർബന്ധിതരായി. നിലവിലെ സെക്രട്ടറി എസ്. കൃഷ്ണദാസാണ് ഇവരെ പങ്കെടുപ്പിച്ചതെന്നാണു മറ്റ് അംഗങ്ങളുടെ ആരോപണം.

ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ദമ്പതികൾക്ക് അഞ്ച് ദിവസം മുൻപാണ് കോവിഡ് പോസിറ്റീവായത്. പോസിറ്റീവായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ഇവർ തന്നെ അറിയിച്ചിരുന്നെങ്കിലും സമ്മേളനത്തിൽ ഇവരെത്തിയതു മറ്റുള്ളവർ ശ്രദ്ധിച്ചില്ല. ഇരുവരും സമ്മേളനത്തിൽ നിന്നു വിട്ടുനിന്നാൽ കമ്മിറ്റി പിടിവിട്ടു പോകുമെന്നു കണ്ടതോടെ നിലവിലെ ബ്രാഞ്ച് സെക്രട്ടറിയും അനുയായികളും ചേർന്ന് ഇവരെ നിർബന്ധിച്ചു സമ്മേളനത്തിൽ പങ്കെടുപ്പിച്ചതാണെന്നു പറയുന്നു. മത്സരത്തിലേക്കു കടന്നെങ്കിലും രണ്ടുപേരുടെ പിന്തുണയിൽ എസ്. കൃഷ്ണദാസ് തന്നെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

വിവരം അറിഞ്ഞ ഉടൻ കെ. ബിനുമോളുടെ നേതൃത്വത്തിൽ അന്വേഷിച്ചെങ്കിലും കോവിഡ് നെഗറ്റീവായെന്ന് ഇവർ വാദിച്ചു. എന്നാൽ, സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. തുടർന്ന് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടു വിവരങ്ങൾ അറിഞ്ഞതോടെയാണ് അംഗങ്ങളും പ്രതിനിധികളും നിരീക്ഷണത്തിലേക്കു മാറാൻ തീരുമാനിച്ചത്. 14 അംഗ ബ്രാഞ്ച് കമ്മിറ്റിയാണ് ഇവിടെയുള്ളത്. കണ്ണാടി പഞ്ചായത്തിലെ 54 ബ്രാഞ്ച് സമ്മേളനങ്ങളിൽ 42 എണ്ണവും പൂർത്തിയായി. ഈ മാസം അവസാനത്തോടെ ലോക്കൽ സമ്മേളനങ്ങൾക്കു തുടക്കം കുറിക്കും.