മുംബൈ: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങൾ കോവിഡ് ചട്ടങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പുമായി മഹാരാഷ്ട്ര സർക്കാർ. മാസ്‌ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും തയ്യാറായില്ലെങ്കിൽ വീണ്ടും ലോക്ഡൗൺ വേണ്ടിവരുമെന്ന് സംസ്ഥാന മന്ത്രി നവാബ് മാലിക് അറിയിച്ചു.

ലോക്ഡൗൺ നടത്താൻ തീരുമാനിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്നതിനെതിരെ ശക്തമായ നടപടികൾ തുടരും.പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു.

നിലവിൽ വിവിധ രോഗങ്ങളുള്ളവർക്ക് മാത്രമാണ് ഇത്തരത്തിൽ വാക്സിൻ കുത്തിവയ്‌പ്പ് നടത്തുന്നത്.കോവിഡ് വ്യാപനം ശക്തമായ പാൽഖർ ജില്ലയിൽ രോഗം നിയന്ത്രിക്കാൻ ശക്തമായ നടപടികൾ തുടങ്ങി. സർക്കാർ, സ്വകാര്യ സ്‌കൂളുകൾ. ഹോസ്റ്റലുകൾ എന്നിവ ഇനി അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാൻ ജില്ലാ കളക്ടർ ഡോ.മണിക് ഗുർസൽ ഉത്തരവിട്ടു.

ബുധനാഴ്ച മാത്രം മഹാരാഷ്ട്രയിൽ 23,179 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായി ആറാമത്തെ ദിവസമാണ് സംസ്ഥാനത്ത് പ്രതിദിന രോഗവർദ്ധന ഉണ്ടാകുന്നത്. 23,70,507 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച 84 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്.ആകെ മരണം ഇതോടെ 53,080 ആയി.