തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യചടങ്ങുകൾക്ക് റജിസ്‌ട്രേഷൻ നിർബന്ധമാക്കി സർക്കാർ. വിവാഹം, പാലുകാച്ചൽ തുടങ്ങിയ ചടങ്ങുകൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി.

പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പൊലീസിനും റവന്യൂ വിഭാഗത്തിനും സെക്ടറൽ മജിസ്‌ട്രേറ്റിനും വിവരം ലഭിക്കും. നിയന്ത്രണങ്ങൾ ലംഘിച്ച് കൂടുതൽ പേർ പങ്കെടുത്താൽ നടപടിയെടുക്കാൻ കഴിയും.

ഹാളിനുള്ളിൽ നടത്തുന്ന ചടങ്ങിൽ 75പേർക്കും തുറസ്സായ സ്ഥലത്തുള്ള ചടങ്ങിൽ 150 പേർക്കും പങ്കെടുക്കാം. ഭക്ഷണ വിതരണം കഴിവതും ഒഴിവാക്കണം. ഭക്ഷണം നൽകുകയാണെങ്കിലും അവ പായ്ക്കറ്റുകളിൽ നൽകാൻ ശ്രമിക്കണം.

പരിപാടികളിൽ മാസ്‌ക്ക്, സാമൂഹ്യ അകലം,സാനിറ്റൈസർ തുടങ്ങിയ കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിച്ചിരിക്കണം. പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് കോവിഡ് ഇൻസിഡന്റ് കമാൻഡർമാർ വിലയിരുത്തും.

ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ റവന്യൂ ഓഫിസർമാരെയോ സെക്ടറൽ ഓഫിസർമാരെയോ സ്വകാര്യ ചടങ്ങുകൾ സംബന്ധിച്ച് വിശദാംശങ്ങൾ അറിയിക്കണമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു.

ഇതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നതിനാലാണ് ഇപ്പോൾ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചത്.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

അതിനിടെ സംസ്ഥാനത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം തുടർച്ചയായ രണ്ടാം ദിനവും പതിനായിരം കടന്നു. സാമൂഹ്യ വ്യാപന സാധ്യത അടക്കമുള്ള കാര്യങ്ങൾ സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. 24 മണിക്കുറിനിടെ സംസ്ഥാനത്ത് 13,385 പേർക്കാണ് രോഗം സ്ഥീരികരിച്ചത്.എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കോവിഡ് വ്യാപനം രൂക്ഷം. രണ്ട് ജില്ലകളിലും പ്രതിദിന കോവിഡ് കേസുകൾ ആയിരം കടന്നിരുന്നു.