ഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഏറെ ഗുരുതരമെന്ന് കേന്ദ്രം. വരുന്ന നാലാഴ്ച നിർണായകമാണെന്നും ആർടിപിസിആർ പരിശോധന കർശനമാക്കണമെന്നും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. അതേസമയം 24 മണിക്കൂറിനിടെ 96982 പേർക്ക് കൂടി രോഗം ബാധിച്ചു. 446 പേർ രോഗം ബാധിച്ച് മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ രാത്രി പത്ത് മുതൽ പുലർച്ചെ അഞ്ച് വരെ കർഫ്യൂ പ്രഖ്യാപിച്ചു. വ്യാപനം തീവ്രമായ സംസ്ഥാനങ്ങളിലേക്കയക്കാൻ 50 കേന്ദ്ര സംഘങ്ങളെ രൂപീകരിച്ചതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്ഭൂഷൺ, നീതി ആയോഗ് അംഗം വി കെ പോൾ എന്നിവർ ഡൽഹിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.