ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് രേനത്തെത്തന്നെ പല റിപ്പോർട്ടുകളും സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ അടിവരയിട്ട് ആവർത്തിക്കുകയാണ് ഡൽഹി എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) മേധാവി ഡോ. രൺദീപ് ഗുലേരിയ. രാജ്യത്ത് ആറ് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നാണ് ഡോ. രൺദീപ് ഗുലേരിയ അഭിപ്രായപ്പെടുന്നത്. ഇതിനുള്ളിൽ വാക്സിനേഷൻ എത്ര ഫലവത്തായി നടത്താൻ സാധിക്കുമെന്നതാണ് വെല്ലുവിളിയെന്നും അദ്ദേഹം പറയുന്നു. ഒപ്പം തന്നെ കോവിഡ് 19 മഹാമാരിയുടെ ആദ്യഘട്ടം മുതൽ തന്നെ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം കൃത്യമായി പങ്കുവയ്ക്കുന്നയാൾ കൂടിയാണ് ഡോ.രൺദീപ് ഗുലേരിയ. മൂന്നാംഘത്തട്ടിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെച്ചുറിച്ചും അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നുണ്ട്.

'ഇപ്പോൾ നിയന്ത്രണങ്ങളെല്ലാം പിൻവലിക്കുന്ന സമയമാണല്ലോ. വീണ്ടും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജനക്കൂട്ടങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ആദ്യതരംഗത്തിന് ശേഷം രണ്ടാം തരംഗമുണ്ടായതെങ്ങനെയെന്ന് നമുക്കറിയാം. എന്നാൽ അതിൽ നിന്ന് നമ്മൾ ഒരു പാഠം ഉൾക്കൊണ്ടിട്ടില്ല. ഇനി കോവിഡ് കേസുകൾ വീണ്ടും ദേശീയതലത്തിൽ ഉയർന്നുവരും. അതിന് അൽപസമയം കൂടിയെടുക്കും. എന്തായാലും മൂന്നാം തരംഗം നമുക്ക് ഒഴിവാക്കാൻ സാധിക്കില്ല. ആറ് മുതൽ എട്ട് ആഴ്ച വരെയുള്ള സമയമാണ് ഞാനിതിന് കാണുന്നത്. ഒരുപക്ഷേ ഇതിൽ നിന്ന് കുറച്ചുകൂടി അങ്ങോട്ട് നീങ്ങുമായിരിക്കാം...'- ഡോ. രൺദീപ് ഗുലേരിയ പറയുന്നു.

ഇതുവരെ രാജ്യത്തെ ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമാണ് വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. 130 കോടി ജനങ്ങളിൽ 108 കോടിയെയും ഈ വർഷാവസനത്തോടെ വാക്സിനെടുപ്പിക്കാനാണ് സർക്കാർ ശ്രമം. 'വാക്സിനാണ് നിലവിൽ ഏറ്റവും വലിയ വെല്ലുവിളി. പുതിയൊരു തരംഗം വന്നാൽ സാധാരണഗതിയിൽ അത് പ്രകടമാകാൻ മൂന്ന് മാസമെങ്കിലും എടുത്തേക്കാം. പക്ഷേ അതിലും കുറവ് സമയവും ആകാമല്ലോ. പല ഘടകങ്ങളെ അപേക്ഷിച്ചാണ് പുതിയൊരു തരംഗമുണ്ടാകുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സാഹചര്യം അതുപോലെ വൈറസിന് സംഭവിക്കുന്ന ജനിതകവ്യതിയാനങ്ങൾ എന്നിങ്ങനെ പല ഘടകങ്ങൾ. ഇനിയും വൈറസിൽ മാറ്റങ്ങൾ സംഭവിക്കുമെന്ന് നമുക്കറിയാം. ഇത്തരത്തിൽ മാറ്റങ്ങൾ സംഭവിച്ച വൈറസ് തന്നെയാണ് രണ്ടാം തരംഗം രൂക്ഷമാക്കിയത്. അതിനാൽ ഇനിയുള്ള സമയങ്ങളിൽ ആശുപത്രി അടക്കമുള്ളയിടങ്ങളിൽ ശക്തമായ നിരീക്ഷണം ആവശ്യമാണ്...'- ഡോ. രൺദീപ് ഗുലേരിയയുടെ വാക്കുകൾ.

കോവിഡ് കേസുകൾ കുത്തനെ വർധിക്കുന്നയിടങ്ങളിൽ 'മിനി ലോക്ഡൗണ്ട' പ്രഖ്യാപിച്ച് മുന്നോട്ടുപോകണമെന്നും വാക്സിനേഷൻ വലിയ തോതിൽ പൂർത്തിയാകാത്തിടത്തോളം വരും മാസങ്ങളിൽ നമ്മൾ വലിയ അപകടഭീഷണിയാണ് നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ കണ്ടെത്തപ്പെട്ട 'ഡെൽറ്റ' വകഭേദമായ കൊറോണ വൈറസ് ഇപ്പോൾ യുകെ, യുഎസ് പോലുള്ള രാജ്യങ്ങളിൽ കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇതെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

'മഹാരാഷ്ട്രയിൽ നിലവിൽ 1.4 ലക്ഷം രോഗികളാണുള്ളത്. മൂന്നാം തരംഗത്തിൽ അത് എട്ട് ലക്ഷം എന്ന കണക്കിലെല്ലാം എത്തിയേക്കാം. ആദ്യതരംഗത്തിൽ വൈറസ് അത്ര വേഗം മറ്റുള്ളവരിലേക്ക് എത്തിയിരുന്നില്ല. എന്നാൽ രണ്ടാം തരംഗമായപ്പോഴേക്ക് നമ്മൾ കണ്ടതാണ്. പെട്ടെന്ന് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത് തന്നെയാണ് രാജ്യത്തിന് ഭീഷണി. ആരോഗ്യമേഖല തകരാൻ അത് വഴിയൊരുക്കുമെന്നും അദ്ദേഹം പറയുന്നു.

വൈറസിലെ ജനിതകവ്യതിയാനങ്ങളെ കുറിച്ച് പഠിക്കാൻ പ്രത്യേകസംവിധാനങ്ങൾ രാജ്യത്ത് ഒരുങ്ങേണ്ടതുണ്ടെന്നും ജാഗ്രതയോടെ മുന്നോട്ട് നീങ്ങിയാൽ മൂന്നാം തരംഗത്തെ ലഘൂകരിക്കാൻ ശ്രമിക്കാമെന്നും ഡോ. ഗുലേരിയ ഓർമ്മിപ്പിക്കുന്നു. ഇതിനിടെ വാക്സിനേഷനിൽ ഒരു ഡോസിന് ശേഷം രണ്ടാം ഡോസിലേക്ക് എടുക്കുന്ന ദൂരം ചർച്ചയായപ്പോൾ അക്കാര്യം ആവശ്യമെങ്കിൽ പുനപരിശോധിക്കാവുന്നതേ ഉള്ളൂ എന്ന അഭിപ്രായവും അദ്ദേഹം പങ്കുവച്ചു.

ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളും ഒന്നാം തരംഗത്തിന് ശേഷം പൊതുവിൽ ജനങ്ങൾക്കിടയിലുണ്ടായ അശ്രദ്ധയുമാണ് രണ്ടാം തരംഗത്തെ അത്രമേൽ രൂക്ഷമാക്കിത്തീർത്തത്. ഇതിന്റെ അലയൊലികൾ അടങ്ങിവരവേയാണ്, മൂന്നാം തരംഗത്തിനുള്ള സാധ്യതകളിലേക്ക് വിദഗ്ദ്ധർ വിരൽ ചൂണ്ടുന്നത്.