തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത കണക്കിലെടുത്തു കുട്ടികളെ സുരക്ഷിതരാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. 5 വയസ്സിനു താഴെയുള്ള കുട്ടികൾ മുഖാവരണം (മാസ്‌ക്) ഉപയോഗിക്കേണ്ടതില്ലെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഈ പ്രായക്കാർ ഉൾപ്പെടെ എല്ലാ കുട്ടികളെയും മറ്റുള്ളവരുമായുള്ള സമ്പർക്കത്തിൽ നിന്ന് ഒഴിവാക്കണം. മറ്റു നിർദേശങ്ങൾ:

പലചരക്കു കടകൾ, മാർക്കറ്റുകൾ എന്നിവ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ നിന്നു സാധനങ്ങൾ വാങ്ങാൻ കുട്ടികളെ അയയ്ക്കരുത്.

ഭക്ഷണം, കളിപ്പാട്ടങ്ങൾ എന്നിവ പങ്കുവയ്ക്കരുത്.

അയൽപക്കത്തെ കുട്ടികളുമായി ഇടപഴകുന്നത് ഒഴിവാക്കുക.

മുതിർന്നവർ കുട്ടികളെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ഒഴിവാക്കുക.

ബന്ധുവീടുകളും ആശുപത്രികളും സന്ദർശിക്കാൻ പോകുമ്പോൾ കുട്ടികളെ ഒപ്പം കൂട്ടരുത്.

പനി, ഗന്ധം അനുഭവപ്പെടാതിരിക്കുക, ക്ഷീണം എന്നീ അവസ്ഥകളിൽ കുട്ടികളെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുക.

മറ്റു വീടുകളിൽ ട്യൂഷന് അയയ്ക്കാതിരിക്കുക.

കുട്ടികൾക്കുള്ള അത്യാവശ്യ മരുന്നുകൾ വീടുകളിൽ കരുതുക.

വീട്ടിലെ 18 വയസ്സു കഴിഞ്ഞവരെല്ലാം വാക്‌സീൻ സ്വീകരിക്കുക.

സമ്പർക്ക പട്ടികയിലുള്ളവർ, കോവിഡ് പോസിറ്റീവായവർ, ശ്വാസകോശ രോഗങ്ങൾ ഉള്ളവർ എന്നിവർ വീട്ടിൽ ഉണ്ടെങ്കിൽ കുട്ടികളുമായി ഒരുവിധ സമ്പർക്കവും പുലർത്താതിരിക്കുക.

വിവാഹം, മരണം, പൊതുചടങ്ങുകൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കരുത്.