തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിപുലമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മൂന്നാം തരംഗത്തിന്റെ ഭാഗമായി കുട്ടികളിലുണ്ടാകുന്ന രോഗബാധ സംബന്ധിച്ച പലതരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇതേത്തുടർന്ന് പലർക്കും കടുത്ത ആശങ്കയുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ വരെ ഐസൊലേഷൻ വാർഡുകൾ ഒരുക്കും. എല്ലാ പ്രധാന ആശുപത്രികളിലും പുതിയ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്കുകളും നിർമ്മിക്കും. ഇതൊടൊപ്പം പീഡിയാട്രിക് ഐസിയുകളുടെ എണ്ണം നല്ലതോതിൽ വർധിപ്പിക്കും.

യുദ്ധകാലാടിസ്ഥാനത്തിലാകും ഇക്കാര്യങ്ങൾ നടപ്പാക്കുക. അത്രയധികം പ്രാധാന്യം മൂന്നാം തരംഗത്തെ നേരിടുന്നതിന് സർക്കാർ നൽകും. എല്ലാ ആശുപത്രികളുടെയും പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കും. മൂന്നാം തരംഗം നാം ഉദ്ദേശിക്കുന്ന തരത്തിൽ പ്രാവർത്തികമായില്ലെങ്കിൽ പോസ്റ്റ് കോവിഡ് ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ഈ പശ്ചാത്തല സൗകര്യങ്ങൾ ഉപയോഗിക്കും. പകർച്ചവ്യാധി പടർന്നുപിടിക്കുന്ന സമയത്തടക്കം ഈ വാർഡുകൾ ഉപയോഗിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.