ന്യൂഡൽഹി: രാജ്യം കോവിഡിന്റെ മൂന്നാം തരംഗത്തിലേക്ക്. കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടം തുടങ്ങിയെന്നാണ് പഠങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അതേസമയം മൂന്നാം തംരംഗവും കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡി രൂപപ്പെട്ടിട്ടുണ്ടെന്നും അതിനാൽ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നുമാണ് ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ (പിജിഐഎംഇആർ) ഡയറക്ടർ ഡോ. ജഗത് റാം പറഞ്ഞു.

ഇതിനിടെ മൂന്നാം തരംഗത്തിൽ ജാഗ്രത വേണമെന്ന് കേന്ദ്ര സർക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നൽകി. രാജ്യത്തെ 27,000 കുട്ടികളിൽ പിജിഐഎംഇആർ നടത്തിയ പഠനത്തിൽ 70 ശതമാനം പേരിലും കോവിഡ് ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ മൂന്നാം തരംഗം വല്ലാതെ ബാധിക്കില്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് ഡോ. ജഗത് റാം വ്യക്തമാക്കി. മഹാരാഷ്ട്രയിലും ഡൽഹിയിലും നടത്തിയ സിറോ സർവേയിൽ 50 മുതൽ 75 ശതമാനം വരെ കുട്ടികളിൽ കോവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.

69 ശതമാനം മുതൽ 73 ശതമാനം വരെ കുട്ടികളിൽ കോവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ട്. ശതരാശരി 71 ശതമാനം പേരിൽ ആന്റിബോഡി ഉണ്ടായിട്ടുണ്ട്. കുട്ടികൾക്ക് ഇതുവരെ വാക്സിൻ നൽകിത്തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തിൽ ഈ ആന്റിബോഡികൾ കോവിഡ് മൂലം രൂപപ്പെട്ടതാണ്. അതിനാൽ തന്നെ മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിക്കുമെന്ന് ഞാൻ കരുതുന്നില്ലെന്നും ഡോ. ജഗത് റാം കൂട്ടിച്ചേർത്തു.

അതേസമയം മുന്നാം തരംഗം മൂർദ്ധന്യാവസ്ഥയിലെത്തുന്നത് താമസിച്ചേക്കുമെന്നും പിജിഐഎംഇആർ ഡയറക്ടർ പറഞ്ഞു. ജനങ്ങൾ കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ രണ്ടാം തരംഗത്തിൽ കുട്ടികൾ കോവിഡ് ബാധിതരാകുന്നത് വർധിച്ചിട്ടുണ്ട്.

മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഒന്നു മുതൽ 10 വയസുവരെയുള്ള കുട്ടികളിൽ രോഗികളുടെ ശതമാനം വർധിച്ചു. മാർച്ചിലെ 2.8 ശതമാനത്തിൽ നിന്ന് ഓഗസ്റ്റായപ്പോൾ ഇത് 7.04 ശതമാനമായാണ് വർധിച്ചത്. നൂറ് രോഗികളിൽ 7 പേർ കുട്ടികളാകുന്ന സാഹചര്യത്തിലേക്ക് കുട്ടികൾ എത്തിയിരിക്കുന്നു. എന്നാൽ ആശങ്കപ്പെടേണ്ടതില്ല കൃത്യമായ ജാഗ്രത പാലിച്ചാൽ മതിയെന്ന നിർദ്ദേശം ഉന്നതാധികാര സമിതി മുന്നോട്ടുവയ്ക്കുന്നു.