ന്യൂഡൽഹി: കോവിഡ് ചികിത്സയ്ക്ക് ഡോക്ടർമാർ ഉൾപ്പടെ ആവശ്യത്തിന് മെഡിക്കൽ ജീവനക്കാർ ഇല്ലാത്ത പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടൽ. എംബിബിഎസ് അവസാന വർഷ ബിരുദ വിദ്യാർത്ഥികളെയും ഡോക്ടറാവാൻ പരിശീലനം തേടിയവരെയും കോവിഡ് പ്രതിരോധത്തിൽ പങ്കാളിയാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

ഡോക്ടറാവാൻ പരിശീലനം തേടിയവരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് സർക്കാർ നിർദ്ദേശം. അവസാന വർഷ എംബിബിഎസ് ബിരുദ വിദ്യാർത്ഥികളെ ടെലി കൺസൾട്ടേഷൻ, നേരിയ രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കൽ തുടങ്ങിയ ജോലിക്ക് അയക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇരുവിഭാഗങ്ങളും മുതിർന്ന ഡോക്ടർമാരുടെ നിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുക. ഇതിന് സമാനമായി നഴ്സുമാരുടെ സേവനവും പ്രയോജനപ്പെടുത്തും. ബിഎസ്സി, ജനറൽ നഴ്സിങ് പഠിച്ച് പാസായവരെയും സമാനമായ നിലയിൽ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. മുതിർന്ന ഡോക്ടർമാർക്കായിരിക്കും ഇവരുടെ മേൽനോട്ട ചുമതല. കോവിഡ് ഡ്യൂട്ടിയിൽ നൂറ് ദിവസം തികയ്ക്കുന്നവർക്ക് കോവിഡ് നാഷണൽ സർവീസ് സമ്മാൻ എന്ന പേരിൽ പ്രധാനമന്ത്രിയുടെ ബഹുമതി ലഭിക്കും. സർക്കാർ ജോലിക്ക് അപേക്ഷിക്കുമ്പോൾ ഈ ബഹുമതി ലഭിച്ചവർക്ക് മുൻഗണന നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇതിന് പുറമേ നീറ്റ് പിജി പരീക്ഷ വീണ്ടും മാറ്റിവെയ്ക്കാനും തീരുമാനിച്ചു. നാലുമാസത്തേയ്ക്കാണ് നീട്ടി വച്ചത്. ഓഗസ്റ്റ് 31നുള്ളിൽ പരീക്ഷ നടക്കില്ലെന്നാണ് റിപ്പോർട്ടുകൾ.