ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന നൽകുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയ സംഭവത്തിൽ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ. പശ്ചിമ ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോർട്ട് നൽകാനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചത്. തൃണമൂൽ കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുസംസ്ഥാനങ്ങളിലും ബിജെപിയുടെ മുഖ്യപ്രചാരകൻ പ്രധാനമന്ത്രിയാണെന്നിരിക്കെ മോദിയുടെ ചിത്രമുള്ള സർട്ടിഫിക്കറ്റ് നൽകുന്നത് വോട്ടർമാരെ സ്വാധീനിക്കലും പെരുമാറ്റച്ചട്ട ലംഘനവുമാണെന്നാണ് തൃണമൂൽ കോൺ​ഗ്രസ് ആരോപിക്കുന്നത്.

അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് വാക്സിനേഷൻ ആരംഭിച്ചതിനാൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള സർട്ടിഫിക്കറ്റ് നൽകുന്നത് പെരുമാറ്റച്ചട്ട ലംഘനമല്ലെന്നാണ് ബിജെപിയുടെ വാദം. വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം നൽകുന്നതിനെതിരെ കേരളത്തിൽ നിന്നും സമാന പരാതി നൽകിയിരുന്നു. നരേന്ദ്ര മോദിയുടെ ചിത്രം സർട്ടിഫിക്കറ്റിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതാവും സംസ്ഥാന യുവജന കമ്മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായ മിഥുൻ ഷായാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. മോദിയുടെ ചിത്രമുള്ള സർട്ടിഫിക്കറ്റ് നൽകുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും പരാതിയിൽ പറയുന്നു.കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രധാനമന്ത്രിയുടെ ചിത്രമുള്ള പരസ്യബോർഡുകൾ നീക്കം ചെയ്യാൻ പെട്രോൾ പമ്പുകളിൽ നിന്ന് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടിരുന്നു.