ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുക്കാൻ ആഗ്രഹിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർക്കായുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 24 ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിൻ ആപ്പ് മുഖേനയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. മുൻഗണന വിഭാഗങ്ങൾ രജിസ്റ്റർ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവർക്കും രജിസ്ട്രേഷനായി പാലിക്കേണ്ടതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് നിലവിൽ നാൽപ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ളവർക്കും കോവിഡ് മുന്നണി പോരാളികൾക്കുമാണ് വാക്സിൻ നൽകുന്നത്. തുടക്കത്തിൽ അറുപതു വയസ്സിനു മുകളിലുള്ളവർക്കാണ് വാക്സിൻ നൽകിയത്. കഴിഞ്ഞ ഒന്നു മുതൽ 45 വയസ്സിനു മുകളിലുള്ളവർക്കു വാക്സിൻ നൽകിത്തുടങ്ങി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മെയ് ഒന്നു മുതൽ പതിനെട്ടു തികഞ്ഞ എല്ലാവർക്കും വാക്സീന് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്.

കോവാക്സിൻ, കോവിഷീൽഡ് എന്നിവയ്ക്ക് പുറമെ റഷ്യൻ വാക്സിനായ സ്പുഡ്നിക്ക് വിയും ചില വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വാക്സിനേഷൻ പ്രക്രിയ വേഗത്തിലാകാൻ കൂടുതൽ സ്വകാര്യ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കും. തീയതിയും സമയവും ബുക്ക് ചെയ്യാൻ ആളുകളെ സഹായിക്കുന്നതിന് കോവിൻ പ്ലാറ്റ്ഫോമിൽ വാക്സിൻ ടൈം ടേബിൾ പ്രസിദ്ധീകരിക്കാൻ സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും മെയ്‌ ഒന്നുമുതലാണ് വാക്‌സിൻ നൽകിത്തുടങ്ങുക. വാക്‌സിൻ ഉത്പാദകരിൽനിന്ന് സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാങ്ങാനാവും. കോവീഷീൽഡ് വാക്‌സിൻ സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാണ് ലഭിക്കുക. രാജ്യത്തെ മറ്റൊരു വാക്‌സിൻ നിർമ്മാതാക്കളായ ഹൈദരാബാദിലെ ഭാരത് ബയോടെക് തങ്ങളുെട കോവാക്‌സിന്റെ വിലയെക്കുറിച്ച് ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.

സ്വകാര്യ ആശുപത്രികൾ ഡോസിന് 250 രൂപ ഈടാക്കി നൽകുന്ന പ്രതിരോധ കുത്തിവെപ്പ് മെയ്‌മുതൽ ഉണ്ടാവില്ല. നിർമ്മാതാക്കളിൽനിന്ന് സ്വകാര്യ ആശുപത്രികൾക്കും സംസ്ഥാന സർക്കാരുകൾക്കും നേരിട്ട് വാക്‌സിൻ വാങ്ങി കുത്തിവെപ്പ് നടത്താം. ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 45 വയസ്സിനു മുകളിലുള്ളവർ എന്നിവർക്കായി സർക്കാർ തുടക്കത്തിൽ പ്രഖ്യാപിച്ച കുത്തിവെപ്പ് പദ്ധതി തുടരും. ജനുവരി 16-നാണ് രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയത്.

കമ്പനികൾ ഉൽപാദിപ്പിക്കുന്ന വാക്സീന്റെ 50 ശതമാനം കേന്ദ്ര സർക്കാരിനു നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനമായിരുന്നു. വാക്സീൻ പൊതുവിപണിയിൽ വിൽക്കുന്നതിനും കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങൾക്കു കമ്പനികളിൽനിന്നു വാക്സീൻ നേരിട്ടു വാങ്ങാം.