ന്യൂഡൽഹി: കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്ത ശേഷം കോവിഡ് ബാധിച്ചവരിൽ 0.06 ശതമാനം പേർക്ക് മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമായി വന്നതെന്ന് പഠനം. കോവിഷീൽഡ് വാക്സിൻ ഉപയോഗിച്ച് വാക്സിനേഷൻ നടത്തിയ ആരോഗ്യ പ്രവർത്തികരിലാണ് പഠനം നടത്തിയത്.

വാക്സിനേഷൻ നടത്തിയവരിൽ 97.38 ശതമാനം പേർക്ക് വൈറസിൽ നിന്ന് സംരക്ഷണം ലഭിച്ചതായും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി നടത്തിയ പഠനത്തിൽ പറയുന്നു.

വാക്സിനേഷന്റെ ആദ്യ 100 ദിവസം വാക്സിൻ ലഭിച്ചവരെയാണ് ഇതിനായി തിരഞ്ഞെടുത്തത്. പഠനത്തിലെ കണ്ടെത്തലുകൾ സൂക്ഷ്മ അവലോകനത്തിന് ശേഷം മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിക്കും.

3235 ആരോഗ്യ പ്രവർത്തകരിലാണ് പഠനം നടത്തിയത്. ഇതിൽ 85 പേർക്ക് കോവിഡ് ബാധിച്ചു. അതിൽ തന്നെ 65 പേർ രണ്ട് ഡോസ് വാക്സിനും 25 പേർ ഒരു ഡോസും എടുത്തവരായിരുന്നു. സ്ത്രീകളാണ് കോവിഡ് ബാധിച്ചവരിൽ അധികവും. പ്രായം അതിൽ ഒരു ഘടകമായി കാണാനായില്ലെന്നും പഠനം പറയുന്നു.

'രാജ്യത്ത് രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണത്തിൽ അടുത്തിടെ വൻവർധനവാണ് ഉണ്ടായിട്ടുള്ളത്. വാക്സിനേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വാക്സിനേഷന് ശേഷവും ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രേക്ക്ത്രൂ അണുബാധ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ചില വ്യക്തികളിൽ ഭാഗികവും പൂർണവുമായ വാക്സിനേഷന് ശേഷവും ഈ അണുബാധകൾ ഉണ്ടാകാം'. അപ്പോളോ ആശുപത്രി ഗ്രൂപ്പ് ഡയറക്ടർ ഡോ.അനുപം സിബൽ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

കോവിഡ് വാക്സിനേഷൻ 100 ശതമാനം പ്രതിരോധശേഷി നൽകുന്നില്ലെന്ന് പഠനങ്ങൾ പറയുന്നുണ്ട്. അതേ സമയം പൂർണമായ വാക്സിനേഷന് ശേഷവും ഗുരുതരമായ രോഗപ്രകടനങ്ങളിൽ നിന്ന് ഇത് സംരക്ഷിക്കുന്നുണ്ട്. തങ്ങളുടെ പഠനത്തിൽ പറയുന്നത്, വാക്സിനേഷൻ നടത്തിയവരിൽ 97.38 ശതമാനം പേരും അണുബാധയിൽ നിന്ന് സംരക്ഷിക്കപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നവരുടെ നിരക്ക് 0.06 ശതമാനം മാത്രമാണെന്നും പഠന ഫലങ്ങൾ കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്ക് ത്രൂ അണുബാധ ചെറിയ ശതമാനത്തിൽ മാത്രമേ സംഭവിക്കുന്നുള്ളൂവെന്നും ഇവ പ്രാഥമികമായ കഠിനമായ രോഗത്തിലേക്ക് നയിക്കാത്ത ചെറിയ അണുബാധകളാണെന്നും പഠനത്തിൽ തെളിയുന്നു. ഇത്തരക്കാർക്ക് ഐസിയു പ്രവേശനമോ മരണമോ ഉണ്ടായില്ലെന്നും ഡോ.അനുപം സിബൽ പറഞ്ഞു.