ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണത്തിനായി ഉടൻ തയ്യാറാകുമെന്ന് പ്രധാനമന്ത്രി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിൻ ഏതാനും ആഴ്ചകൾക്കുള്ളിൽ വിതരണത്തിന് തയ്യാറാവുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. വാക്‌സിൻ വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സർവകക്ഷി യോഗത്തിലായിരുന്നു വാക്സിൻ വിതരണം സംബന്ധിച്ച സുപ്രധാന വിവരം മോദി പുറത്തുവിട്ടത്.

കോവിഡിന്റെ സ്ഥിതിഗതികൾ വിലയിരുത്താനും വാക്‌സിൻ വിതരണം സംബന്ധിച്ച് ധാരണയിൽ എത്താനുമാണ് മോദി സർവകക്ഷിയോഗം വിളിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന സർവകക്ഷി യോഗത്തിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പന്ത്രണ്ട് നേതാക്കൾ പങ്കെടുത്തിരുന്നു. വാക്‌സിൻ വിതരണം സംബന്ധിച്ച നിർദ്ദേശങ്ങൾ എഴുതി തയ്യാറാക്കി നൽകാനും നേതാക്കളോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു.

ഏതാനും ആഴ്ചകൾക്കുള്ളിൽ വാക്‌സിൻ വിതരണത്തിന് തയ്യാറാവും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. വിദഗ്ദ്ധർ അംഗീകാരം നൽകുന്ന മുറയ്ക്ക് തന്നെ വാക്‌സിനേഷൻ രാജ്യത്ത് ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, മുതിർന്ന പൗരന്മാർ, ഗുരുതര രോഗങ്ങൾ നേരിടുന്നവർ എന്നിവർക്കാണ് മുൻഗണന നൽകുക എന്നും മോദി യോഗത്തിൽ പറഞ്ഞു. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കേന്ദ്രം യോജിച്ച് പ്രവർത്തിക്കുകയാണ്. കുറഞ്ഞ നിരക്കിൽ വാക്‌സിൻ ജനങ്ങൾക്ക് ലഭ്യമാക്കാനാണ് ലോകം തയ്യാറെടുക്കുന്നത്. വാക്‌സിൻ വിതരണത്തിന് രാജ്യത്തിന് കാര്യക്ഷമമായ സംവിധാനവും വൈദഗ്ധ്യവുമുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്റെ വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചർച്ച തുടരുകയാണെന്നും മോദി പറഞ്ഞു.

'വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നു പ്രവർത്തിക്കുകയാണ്. സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ വാക്‌സിൻ സംഭരണത്തിനുള്ള സംവിധാനങ്ങൾ പരിശോധിച്ചുവരികയാണ്. ഗവേഷകരിൽ നിന്ന് അനുമതി ലഭിച്ചാൽ ഇന്ത്യയിൽ കോവിഡ് വാക്‌സിനേഷൻ ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, കോവിഡ് പ്രതിരോധപ്രവർത്തകർ, മറ്റ് രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്ന വയോജനങ്ങൾ എന്നിവർക്കാവും ആദ്യഘട്ടത്തിൽ വാക്‌സിൻ വിതരണം ചെയ്യുക. വാക്‌സിനേഷൻ സംവിധാനത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയതും കാര്യക്ഷമവുമായ നെറ്റ്‌വർക്കാണ് ഇന്ത്യക്കുള്ളത്. ഇത് പൂർണമായും പ്രയോജനപ്പെടുത്തും.' - അദ്ദേഹം വ്യക്തമാക്കി.

'വിജയകരമായ ഒരു വാക്‌സിൻ ഉടൻ പുറത്തിറക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യയിലെ ഗവേഷകർ. ഏറ്റവും സുരക്ഷിതമായ വാക്‌സിൻ മിതമായ നിരക്കിൽ നൽകാനാണ് ലോകരാജ്യങ്ങൾ ശ്രമിക്കുന്നത്. ഇത് ലഭ്യമാക്കും എന്നതിനാലാണ് ലോകം ഇന്ത്യയെ നിരന്തരം നിരീക്ഷിക്കുന്നത്. എട്ടോളം വാക്‌സിനുകൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള മൂന്ന് വാക്‌സിനുകൾ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണുള്ളത്.' പ്രധാനമന്ത്രി വ്യക്തമാക്കി.