ന്യൂഡൽഹി: കോവിഡ് വാക്സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങൾക്ക് ഏതു സമയത്തും വാക്സിൻ സ്വീകരിക്കാമെന്നും കേന്ദ്ര സർക്കാർ. ദിവസത്തിൽ എപ്പോൾ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച് ജനങ്ങൾക്കു വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ വ്യക്തമാക്കി.

''ദിവസത്തിൽ ഏതു നേരത്തും സൗകര്യം അനുസരിച്ചു ജനങ്ങൾക്കു വാക്സിനെടുക്കാം.ജനങ്ങളുടെ ആരോഗ്യത്തെയും സമയത്തെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നല്ല ബോധ്യമുണ്ട്'' - ഹർഷ വർധൻ ട്വിറ്ററിൽ കുറിച്ചു.

വാക്സിനേഷൻ കേന്ദ്രങ്ങൾ കൃത്യമായ സമയ പരിധി പാലിക്കേണ്ടതില്ല. വാക്സിനേഷൻ സമയം മുന്നോട്ടോ പിന്നോട്ടോ ആക്കാൻ സൗകര്യമൊരുക്കണം. വാക്സിനേഷനു വേഗം വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാനും ഇതിലൂടെ കഴിയും.

ഈ മാസം ഒന്നിനാണ് അറുപതു വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിൽ മറ്റു രോഗങ്ങൾ ഉള്ളവർക്കുമുള്ള വാക്സിനേഷന് രാജ്യത്ത് തുടക്കമായത്. ഇതിനായി ഇതുവരെ കോവിൻ പോർട്ടൽ വഴി അൻപതു ലക്ഷത്തിലേറെ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ചു ലക്ഷം പേർക്ക് ഇന്നലെ വൈകിട്ടു വരെ വാക്സിൻ നൽകി.