ന്യൂഡൽഹി: കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണം പുരോഗമിക്കുന്നു. ക്ലിനിക്കൽ പരീക്ഷണത്തിൻ പങ്കെടുക്കുന്ന രണ്ട് മുതൽ ആറുവയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിന്റെ രണ്ടാമത്തെ ഡോസ് അടുത്ത ആഴ്ചമുതൽ വിതരണം ചെയ്തേക്കും.

ആറുമുതൽ പന്ത്രണ്ട് വയസ്സിനിടയിലുള്ള കുട്ടികൾക്ക് ഇതിനോടകം തന്നെ കോവാക്‌സിന്റെ രണ്ടാമത്തെ ഡോസ് നൽകിയിട്ടുള്ളതായി ന്യൂഡൽഹി എയിംസ് അധികൃതർ അറിയിച്ചു. 18 വയസ്സിന് താഴെയുള്ളവർക്ക് വാക്‌സിൻ പരീക്ഷണം നടക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് ന്യൂഡൽഹി എയിംസ്.

കുട്ടികൾക്കുള്ള വാക്‌സിൻ സെപ്റ്റംബറിൽ ലഭ്യമായേക്കുമെന്ന് നേരത്തെ എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞിരുന്നു. വിവിധ പ്രായത്തിലുമുള്ള 175 കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച് തരം തിരിച്ചാണ് പരീക്ഷണം നടത്തുന്നത്. വാക്‌സിന്റെ രണ്ടാം ഡോസ് എല്ലാവർക്കും നൽകി പരീക്ഷണം പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റ് അവസാനത്തോടെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. ഇതിന് ശേഷമായിരിക്കും വാക്‌സിൻ കുട്ടികൾക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് വിലയിരുത്തുന്നത്.

18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ കൂടാതെ മറ്റൊരു ഇന്ത്യൻ കമ്പനിയായ സൈഡസ് കാഡിലയുടെ കുട്ടികൾക്കുള്ള വാക്‌സിന്റെയും ക്ലിനിക്കൽ പരീക്ഷണങ്ങൾ രാജ്യത്ത് നടന്നുവരികയാണ്.