ന്യൂഡൽഹി: കോവിഡ് രോഗിയുടെ ഉച്ഛ്വസത്തിലൂടെ പുറത്തുവരുന്ന കൊറോണ വൈറസുകൾ വായുവിലൂടെ ആറ് അടി വരെ ദൂരത്തിൽ സഞ്ചരിക്കുമെന്നും ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്നും പഠനം. ഉച്ഛ്വസിക്കുമ്പോൾ പുറത്തുവരുന്ന കണങ്ങളാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നതെന്നും പഠനത്തിൽ പറയുന്നു. യുഎസ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ പുതിയ മാർഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്.

രാജ്യാന്തര മെഡിക്കൽ ജേണൽ ആയ ലാൻസെറ്റ് വായുവിലൂടെ രോഗം പകരുമെന്ന് ഒരുമാസം മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്നു മുതൽ ആറ് വരെ അടി ദൂരത്തിൽ വൈറസിന് സഞ്ചരിക്കാൻ സാധിക്കുന്നത് രോഗവ്യാപന സാധ്യത വർധിപ്പിക്കും.

ശക്തിയായി ഉച്ഛ്വസിക്കുമ്പോൾ, സംസാരിക്കുമ്പോൾ, പാട്ടു പാടുമ്പോൾ, ചുമയ്ക്കുമ്പോൾ, വ്യായാമം ചെയ്യുമ്പോഴെല്ലാം വൈറസ് പുറത്തുവരാം.

ഏറെ നേരം വൈറസിന് വായുവിൽ നിലനിൽക്കാനാകുമെന്നും പഠനം പറയുന്നു. അകലം പാലിക്കുന്നതിലൂടെ മാത്രമെ വായുവിലൂടെയുള്ള വൈറസ് വ്യാപനം തടയാൻ സാധിക്കൂ.

രോഗബാധിതനായ ആളിൽനിന്നുമാണ് അടുത്തുള്ളവരിലേക്ക് രോഗം പടരുക. രോഗിയിൽനിന്നും പുറത്തുവരുന്ന വൈറസ് കണങ്ങൾ 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വായുവിൽ തങ്ങിനിൽക്കും.

ഇതു ചുറ്റിലും നിൽക്കുന്നവരിലേക്കും അടുത്തുകൂടെ പോകുന്നവരിലേക്കും വൈറസ് പടരുന്നതിന് കാരണമാകും. അടച്ചിട്ട മുറികളിൽ ആളുകൾ കൂടുന്നത് രോഗവ്യാപനം വർധിപ്പിക്കും.

കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക, മാസ്‌ക ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവയാണ് വായുവിലൂടെ രോഗം പടരുന്നത് തടയാനുള്ള  പ്രധാന മാർഗങ്ങൾ. വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റുള്ളവരിലേക്ക് പകരാം.

രോഗിയുടെ സമീപമുള്ള വസ്തുക്കളിൽ വീഴുന്ന സ്രവങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാം. ഇത്തരം ഇടങ്ങളിൽ സ്പർശിച്ചതിന് ശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് മറ്റൊരാളുടെ ശരീരത്തിലെത്തുക. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ നേരിട്ടു ശ്വസിച്ചാലും രോഗം പരക്കാമെന്നും പഠനങ്ങളിൽ പറയുന്നു.