ന്യൂഡൽഹി: രാജ്യത്തു കൊവിഡിനെതിരെ നടക്കുന്നത് ഒരു നീണ്ട യുദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനേഷൻ എന്നത് കൂട്ടായ ഒരു ഉത്തരവാദിത്തമാണെന്ന് ഓർമ്മിപ്പിച്ച പ്രധാനമന്ത്രി വാക്സിനെടുക്കുന്നത് ഒരു സാമൂഹിക ഉത്തരവാദിത്തമാക്കി മാറ്റണമെന്നും ആവശ്യപ്പെട്ടു. 

ബ്ലാക് ഫംഗസ് എന്ന ഭീഷണിക്കെതിരേ കരുതിയിരിക്കണമെന്നും പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി. കോവിഡ് രോഗികളെ കൂടുതലായി ബാധിക്കുന്ന ഫംഗസ് ബാധയ്ക്കെതിരെ രാജ്യം തയ്യാറെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കവെ മോദി വികാരാധീനനായി. വാരാണസിയിലെ ആരോഗ്യ പ്രവർത്തകരെ ഓൺലൈൻ മീറ്റിങ്ങിൽ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം വിതുമ്പിയത്. നിരവധി പേരെ കൊറോണ വൈറസ് നമ്മിൽനിന്ന് തട്ടിയെടുത്തു. വൈറസ് ബാധിച്ച് പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവരെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിസന്ധിയെ ചെറുക്കുന്നതിനുള്ള ശക്തിനേടുന്നതിന് യോഗയും ആയുഷും വലിയ സഹായം ചെയ്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഇത് അലംഭാവത്തിനുള്ള സമയമല്ല. നമുക്കുമുന്നിലുള്ളത് വലിയ പോരാട്ടമാണ്. 'എവിടെ രോഗമുണ്ടോ അവിടെ ചികിത്സയുണ്ട്' എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും മോദി ആഹ്വാനംചെയ്തു.

ഇപ്പോൾ ഏതാനും ദിവസങ്ങളായി നമുക്ക് വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ് ആണുള്ളത്. അതിനെ തോൽപ്പിക്കുന്നതിനായി തയ്യാറെടുക്കുക എന്നത് വളരെ പ്രധാനമാണ്. പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളിൽ കോവിഡ് വന്നവരിൽ ബ്‌ളാക് ഫംഗസ് എന്ന രോഗം സ്ഥിരീകരിച്ചതായും ഇത് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയാണെന്നും മോദി പറഞ്ഞു. ബ്ലാക്ക് ഫംഗസ് ബാധ പടരാതിരിക്കാൻ മുന്നൊരുക്കങ്ങൾ നടത്തണമെന്നും മോദി നിർദ്ദേശിച്ചു.

കോവിഡിന് എതിരായ പോരാട്ടത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ മണ്ഡലമായ വാരണാസിയിലെ ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചുകൊണ്ട് നടന്ന വെർച്വൽ യോഗത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 2,59,591 പേർക്കാണ്. 4209 പേർ മരണമടഞ്ഞു. പ്രതിദിന കണക്കിൽ കുറവുണ്ടെങ്കിലും കേരളമുൾപ്പടെ പല സംസ്ഥാനങ്ങളിലും രോഗവ്യാപനം ഇപ്പോഴും ഭീഷണിയാണ്.