ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് രാജ്യത്ത് തുടരുകയാണ്. ഭാരത് ബയോടെക്കിന്റെ കോവാക്സിനും, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡുമാണ് നിലവിൽ പൊതുജനങ്ങൾക്ക് ലഭ്യമായിട്ടുള്ളത്. റഷ്യയിൽ നിന്നെത്തിച്ച സ്പുട്നിക് വി ഉൾപ്പെടെ മറ്റ് വാക്സിനുകൾ രാജ്യത്ത് ലഭ്യമാകാനിരിക്കുന്നതേയുള്ളൂ.

കോവാക്സിൻ പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്യുമ്പോൾ, ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയും അസ്ട്രസെനെക്കയും ചേർന്ന് വികസിപ്പിച്ച് പുണെ ആസ്ഥാനമായ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്നതാണ് കോവിഷീൽഡ്. ഏറെ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന കോവിഷീൽഡ് കൂടുതൽ പേരും താൽപര്യപ്പെടുമ്പോൾ മറുവശത്ത്, കൊറോണ വകഭേദങ്ങൾക്കെതിരെ വളരെ ഫലപ്രദമായ വാക്സിനായി കോവാക്സിൻ വിലയിരുത്തപ്പെടുന്നു.

രണ്ട് വാക്സിനുകളും രണ്ട് ഡോസ് ആയി ആഴ്ചകളുടെ ഇടവേളകളിൽ മുകളിലെ കൈ പേശികളിൽ കുത്തിവെക്കുന്നു. രണ്ട് വാക്സിനുകളും ഫലപ്രദവും, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതും, കൃത്യമായ രോഗപ്രതിരോധ പ്രതികരണങ്ങൾ ഉണ്ടാക്കുന്നതുമാണെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. എങ്കിലും, കൂടുതൽ ക്ലിനിക്കൽ ഡാറ്റ ലഭ്യമായതോടെ രണ്ട് വാക്സിനുകളെക്കുറിച്ചും പുതിയ നിരീക്ഷണങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ കോവിഷീൽഡിന് 70 ശതമാനം ഫലപ്രാപ്തിയാണ് പറഞ്ഞിരുന്നത്. എന്നാൽ, രണ്ട് ഡോസും നൽകിയാൽ 90 ശതമാനം വരെ ഫലപ്രാപ്തി ലഭിക്കുന്നതായി പിന്നീട് നിരീക്ഷിക്കപ്പെട്ടു.

കോവിഡ് വാക്സിൻ മത്സരത്തിലേക്ക് വൈകി പ്രവേശിച്ച കോവാക്സിൻ, ഫെബ്രുവരി അവസാനത്തോടെയാണ് പ്രധാന പരീക്ഷണങ്ങൾ പൂർത്തിയാക്കിയത്. ഇടക്കാല ഫലങ്ങളും ക്ലിനിക്കൽ പഠനങ്ങളും അനുസരിച്ച് ഭാരത് ബയോടെക് വാക്സിൻ 78 ശതമാനം ഫലപ്രാപ്തി കൈവരിക്കുന്നതായി കണ്ടെത്തി. കൂടാതെ, ക്ലിനിക്കൽ തെളിവുകളും കോവാക്സിൻ 100 ശതമാനം വരെ രോഗ തീവ്രതയും മരണനിരക്കും കുറയ്ക്കുമെന്ന് സൂചിപ്പിക്കുന്നു.

കോവാക്സിനും കോവിഷീൽഡും സംസ്ഥാനങ്ങൾക്ക് സംഭരിക്കാൻ ഓപ്പൺ മാർക്കറ്റിൽ ലഭ്യമാണ്. താരതമ്യപ്പെടുത്തുമ്പോൾ, കോവാക്സിൻ അൽപ്പം ചെലവേറിയതാണ്.

പുതിയ വകഭേദങ്ങളുടെ കണ്ടെത്തൽ വൈറസിനെ മുമ്പത്തേതിനേക്കാൾ കൂടുതൽ മാരകമാക്കുന്നു. ഈ സാഹചര്യത്തിൽ കോവിഡ് വ്യാപനം പരാജയപ്പെടുത്താനും തടയാനുമുള്ള പ്രധാന മാർഗം വാക്സിനേഷൻ തന്നെയാണെന്ന് വിദഗ്ദ്ധർ പറയുന്നു.