കൊച്ചി: കോവിഷീൽ വാക്സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം എടുക്കാമെന്ന് കേരള ഹൈക്കോടതിയുടെ നിർദ്ദേശം. കോവിൻ വെബ്സൈറ്റിൽ ഇതിന് വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് കോടതി നിർദേശിച്ചു. കിറ്റെക്സ് നൽകിയ ഹർജിയാലാണ് നിർദ്ദേശം.

കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം മാത്രമേ നൽകാനാകൂവെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇത് തള്ളിക്കൊണ്ടാണ് ആവശ്യക്കാർക്ക് രണ്ടാം ഡോസ് 28-ദിവസത്തിനകം എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

നിലവിൽ സംസ്ഥാനത്ത് വിദേശത്ത് പോകുന്നവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നൽകുന്നുണ്ട്. പ്രത്യേക രജിസ്ട്രേഷൻ സംവിധാനത്തിലാണ് ഇത് നടപ്പാക്കുന്നത്. എന്തുകൊണ്ടാണ് മറ്റുള്ളവർക്കും ഇത്തരത്തിൽ വാക്സിൻ ലഭിക്കാത്തതെന്ന് കോടതി ആരാഞ്ഞു.

വിവേചനം ചൂണ്ടിക്കാട്ടിയാണ് ആവശ്യക്കാർക്കെല്ലാം 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാമെന്ന ഉത്തരവ് ഹൈക്കോടതി ഇറക്കിയത്. ജസ്റ്റിസ് പി.വി. സുരേഷ്‌കുമാറാണ് ഇത് സംബന്ധിച്ച ഹർജി പരിഗണിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിശദീകരണം കോടതി നേരത്തെ തേടിയിരുന്നു.