തിരുവനന്തപുരം: പൊലീസ് ആക്ട് ഭേദഗതിക്കെതിരെ സിപിഐയും രം​ഗത്ത്. പൊലീസ് ആക്ട് ഭേദഗതിയിൽ അവ്യക്തതയുണ്ടെന്നും ആശയക്കുഴപ്പങ്ങൾ പരിഹരിക്കണമെന്നുമാണ് സിപിഐ മുന്നോട്ട് വക്കുന്ന ആവശ്യം. പൊലീസ് ആക്ട് ഭേദഗതിയിൽ അവ്യക്തതയുണ്ടെന്ന് പറഞ്ഞ ബിനോയ് വിശ്വം വിജ്ഞാപനത്തിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും നിലപാടെടുത്തു. പൊലീസ് ആക്ട് ഭേദഗതിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐയും എതിർപ്പ് രേഖപ്പെടുത്തുന്നത്.

പുതിയ പൊലീസ് നിയമഭേദഗതിക്കെതിരെ കടുത്ത എതിർപ്പാണ് സൈബർ ഇടങ്ങളിൽ നിന്നും ഉയരുന്നത്. എങ്കിലും പൊലീസ് ആക്ട് പിൻവലിക്കില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകുന്നത്. സൈബർ ഇടങ്ങളിൽ കടുത്ത എതിർപ്പ് ഉയരുമ്പോഴും ഓർഡിനൻസ് പിൻവലിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി.

പൊലീസ് ആക്ട് ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങൾ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനെതിരെ വ്യാപക വിമർശനമുയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയടെ വിശദീകരണം

അഭിപ്രായ സ്വാതന്ത്യത്തിനും നിഷ്പക്ഷ മാധ്യമപ്രവർത്തനത്തിനും എതിരല്ല ഭേദഗതി. നീചമായ സൈബർ ആക്രമണം മാധ്യമപ്രവർത്തനത്തിന്റെ പേരിൽ നടക്കുന്നതായും വ്യക്തിഗത ചാനലുകൾക്കെതിരെ പ്രമുഖർ പോലും പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നിൽ പണം ഉണ്ടാക്കാനുള്ള ദുഷ്ടലാക്കാണെന്നും പിണറായി പറഞ്ഞു. നിരവധി സ്ത്രീകളും ട്രാൻസ്്ജെൻഡറുകളുമാണ് ആക്രമണങ്ങൾ നേരിടുന്നത്. വ്യക്തിഹത്യ ആത്മഹത്യയിലേക്ക് വരെ നയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.