ഇടുക്കി: പാർട്ടി മുഖപത്രമായ ജനയുഗത്തെ വിമർശിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് സിപിഐയുടെ കാരണം കാണിക്കൽ നോട്ടീസ്. ജനയുഗം ശ്രീനാരായണഗുരു ജയന്തി കൈകാര്യം ചെയ്തതിൽ വിമർശിച്ചതിനാണ് നോട്ടീസ്. ഏത് സാഹചര്യത്തിലാണ് വിമർശനം ഉന്നയിച്ചതെന്നാണ് അദ്ദേഹത്തോട് സിപിഐ ചോദിച്ചിരിക്കുന്നത്. അടുത്ത സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ശിവരാമന്റെ മറുപടി ചർച്ച ചെയ്യും.

ജനയുഗം ശ്രീനാരായണ ജയന്തി കൈകാര്യം ചെയ്ത രീതിയെ വിമർശിച്ചുകൊണ്ടാണ് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയും മുതിർന്ന നേതാവുമായ കെ.കെ. ശിവരാമൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. പാർട്ടി മുഖപത്രത്തെ വിമർശിച്ചുകൊണ്ട് പരസ്യമായി പ്രതികരണം നടത്തിയതിന്റെ പേരിലാണ് അദ്ദേഹത്തിൽ നിന്ന് തേടാൻ സിപിഐ. സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ കെ.കെ.ശിവരാമനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി.

ശിവരാമന്റെ വിശദീകരണം ഒൻപതിന് ചേരുന്ന സിപിഐ. സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യും. തുടർന്നുള്ള രണ്ട് ദിവസം സംസ്ഥാന കൗൺസിൽ ചേരുന്നുണ്ട്. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം കൂടിയാണ് കെ.കെ.ശിവരാമൻ. അദ്ദേഹത്തിനെതിരേ നടപടി വേണമോ വേണ്ടയോ എന്ന കാര്യത്തിൽ ചർച്ചയും സംസ്ഥാന കൗൺസിലിൽ നടക്കും.

ജനയുഗം പത്രത്തിൽ ശ്രീനാരായണ ഗുരു ജയന്തിയുമായി ബന്ധപ്പെട്ട് ആദ്യ പേജിൽ ഒരു ചിത്രം മാത്രമാണ് നൽകിയതെന്നായിരുന്നു കെ.കെ ശിവരാമന്റെ വിമർശം. മറ്റ് പത്രങ്ങൾ ഇതുമായി ബന്ധപ്പെട്ട് അവരുടെ കാഴ്ചപ്പാട് ഉൾപ്പെടെ പ്രസിദ്ധീകരിച്ചു. എന്നാൽ ശ്രീനാരായണഗുരു ജയന്തിയുടെ പ്രാധാന്യം കണക്കിലെടുത്തൊരു സമീപനം ജനയുഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഗുരുവിനെ കുറിച്ച് അറിയാത്ത മാനേജ്‌മെന്റും എഡിറ്റോറിയൽ ബോർഡും ജനയുഗത്തിന് ഭൂഷണമല്ല എന്നായിരുന്നു വിമർശം. പത്രത്തിന്റെ സമീപനം ഗുരുനിന്ദയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.