കണ്ണൂർ: സിപിഎം പാർട്ടി കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന സാമ്പത്തിക ഇടപാടുകൾ പുലിവാലാകുന്നത് പതിവായതോടെ പുതിയ നിർദേശവുമായി സിപിഎം. പാർട്ടി കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിട്ടികളുൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ നടത്തരുതെന്ന് നിർദേശമാണ് സിപിഎം നൽകിയിരിക്കുന്നത്. പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് സമ്മാന പദ്ധതി ഉൾപ്പെടുത്തി ചിട്ടി നടത്തിയത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.

പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിലുള്ള വായനശാലകൾക്കും സാംസ്‌കാരിക സ്ഥാപനങ്ങൾക്കും ചിട്ടി നടത്തുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസായ എകെജി മന്ദിരം നിർമ്മിക്കുന്നതിനായി ആവിഷ്‌കരിച്ച ചിട്ടി ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാത്തതും വിവാദങ്ങളിലേക്ക് വഴിവച്ചതും പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.അതേസമയം, പയ്യന്നൂരിൽ പാർട്ടി ഫണ്ട് നഷ്ടപ്പെട്ടിലെന്ന് വ്യക്തമാക്കുന്ന വരവ് ചെലവ് കണക്കുകൾ സിപിഐഎം ഏരിയ കമ്മിറ്റി അവതരിപ്പിച്ചിരുന്നു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിട നിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിച്ചതോടെ അന്വേഷണം നടത്തി ആരോപണവിധേയനായ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂധനനെ പാർട്ടി തരംതാഴ്‌ത്തുകയും പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ മാറ്റുകയും ചെയ്തിരുന്നു.