കോഴഞ്ചേരി: വനിതാ സഖാവ് ആരുടെയോ ബൈക്കിന് പിന്നിലിരുന്ന് കറങ്ങിയത് സിപിഎം ലോക്കൽ കമ്മറ്റിയംഗവും ഡിവൈഎഫ് ബ്ലോക്ക് കമ്മറ്റിയംഗവുമായ നേതാവിന് അത്ര സുഖിച്ചില്ല. തടഞ്ഞു നിർത്തി സദാചാര പൊലീസ് കളിച്ചപ്പോൾ ഇത്തിരി സമാധാനം കുറച്ചു നേരത്തേക്ക് കിട്ടി. പിന്നെയല്ലേ രസം വനിതാ നേതാവിന്റെ ഭർത്താവ് വരുന്നു. സദാചാരനെ എടുത്തിട്ട് കുമിറ്റുന്നു. അതും പാർട്ടി ലോക്കൽ കമ്മറ്റി ഓഫീസിന്റെ മുന്നിലിട്ട്. തടയാൻ വന്ന ലോക്കൽ സെക്രട്ടറിക്കുമിട്ട് ഒന്നു കിട്ടിയത്രേ.

ഓണത്തിന് രണ്ടു ദിവസം മുമ്പാണ് സംഭവം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗമായ യുവതിയോടാണ് നേതാവ് സദാചാര പൊലീസ് കളിച്ചത്. നേരത്തേ ബിജെപി-ആർഎസ്എസ് അനുഭാവിയായിരുന്ന യുവതി ഒരു നാൾ പെട്ടെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇപ്പോൾ സദാചാര പൊലീസ് കളിക്കുന്ന നേതാവാണത്രേ ഈ കെട്ടിയിറക്ക് രാഷ്ട്രീയത്തിന് ഒത്താശ ചെയ്തത്. പിന്നീട് ഇവർ തമ്മിൽ അത്ര രസത്തിലല്ലാതായി. അതിന്റെ പ്രതിഫലനമാണ് സദാചാര പൊലീസിങിൽ കണ്ടത്. ബന്ധുവിന്റെ വാഹനത്തിന് പിന്നിലിരുന്ന് യുവതി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചതാണ് യുവാവിനെ ചൊടിപ്പിച്ചത്. കൂറേനേരം ഇതു കണ്ട സഖാവിന് സഹിച്ചില്ല. വാഹനം തടഞ്ഞ് സഖാവ് വനിതാ സഖാവിനെയും ഒപ്പമുണ്ടായിരുന്നയാളെയും ചീത്ത വിളിച്ചു.

യുവതി അപ്പോൾ തന്നെ ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും നേതാക്കളെ വിളിച്ച് പരാതി പറഞ്ഞു. വീട്ടിലെത്തി ഭർത്താവിനെയും അറിയിച്ചു. കലിതുള്ളി വന്ന ഭർത്താവ് നേതാവിനെ കണക്കിന് തല്ലി. കുട്ടിസഖാവ് തൊഴി വാങ്ങിക്കൂട്ടുന്നത് കണ്ടത് സഹതാപം തോന്നി തടസം പിടിക്കാനെത്തിയതായിരുന്നു സിപിഎം ലോക്കൽ സെക്രട്ടറി. ഒരെണ്ണം അദ്ദേഹത്തിനും കിട്ടിയപ്പോൾ സമാധാനമായി. എന്തായാലും യുവതിയുടെ പരാതി കിട്ടിയെന്ന് ഇരുനേതൃത്വങ്ങളും സമ്മതിക്കുന്നുണ്ട്. അന്വേഷണം നടക്കുകയാണ് എന്നാണ് നേതാക്കൾ പറയുന്നത്.