തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങളെയും കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ നിരന്തരം അധിക്ഷേപിക്കുന്നതിന് എതിരെ സിപിഎം. തികഞ്ഞ ജനപിന്തുണയോടെ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്കെതിരെ കോൺഗ്രസ് നേതാക്കൾ തുടരുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് പാർട്ടി സംസ്ഥന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനെയടക്കം സിപിഐ എം നേതാക്കളെയും കുടുംബാംഗങ്ങളെയും യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളുന്നയിച്ച് നിരന്തരമായി ആക്ഷേപിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. എല്ലാ പരിധിയും ലംഘിച്ചുകൊണ്ട് നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ കോൺഗ്രസിന്റെ അധഃപതനത്തിന്റെ തെളിവാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കെപിസിസി വർക്കിങ്ങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തിനു നേരെ നടത്തിയ പ്രതികരണം. എംപി കൂടിയായ കൊടിക്കുന്നിൽ നടത്തിയ വ്യക്ത്യാധിക്ഷേപത്തെ സൊണിയാഗാന്ധിയും കെപിസിസി നേതൃത്വവും പിന്തുണയ്ക്കുന്നുണ്ടോ?

ഇത് കോൺഗ്രസ് തുടങ്ങിയിട്ട് കുറച്ചു കാലമായി. നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലടക്കം അനാവശ്യമായി മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും കുടുംബത്തേയും വലിച്ചിഴച്ചു. എന്നാൽ, അതൊന്നും വിലപ്പോയില്ല. മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്നില്ലെന്ന് പറഞ്ഞും ആരോപണങ്ങളുന്നയിച്ചു. നിയമസഭാ സമ്മേളനവും ഓണക്കാലവുമായതിനാലാണ് പത്രസമ്മേളനം നടത്താത്തതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്.

മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിലൂടെ കോൺഗ്രസിന്റെ രാഷ്ട്രീയമായ അധഃപതനം കൂടിയാണ് വ്യക്തമാകുന്നത്. കോൺഗ്രസിനകത്തുള്ള പ്രശ്നങ്ങൾ മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രിക്ക് നേരെ ആക്ഷേപങ്ങൾ ചൊരിയുന്നതെങ്കിൽ അതൊന്നും ഫലിക്കാൻ പോകുന്നില്ല. കോൺഗ്രസിൽ എന്താണ് നടക്കുന്നതെന്ന് ജനം നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. അത് ആർക്കും മൂടി വയ്ക്കാനാവില്ല. നേതാക്കൾക്കെതിരെ നീചമായ രീതിയിലുള്ള അധിക്ഷേപങ്ങൾ കോൺഗ്രസ് നേതാക്കൾ നടത്തുമ്പോൾ അതേനാണയത്തിൽ തിരിച്ചടിക്കാൻ കെൽപ്പുള്ള പാർട്ടി തന്നെയാണ് സിപിഐ എം എന്നത് മറക്കരുത്. പക്ഷെ, ഞങ്ങളുടെ രീതി അതല്ല. ജനങ്ങൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് എന്ന ബോധം എല്ലാവർക്കും ഉണ്ടാവണം. സിപിഐ എം നേതാക്കൾക്കെതിരായ കോൺഗ്രസിന്റെ വ്യക്ത്യാധിക്ഷേപങ്ങളിൽ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും പ്രതിഷേധം ഉയർത്തണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.