തിരുവനന്തപുരം: സിപിഎം പാളയം ലോക്കൽ സമ്മേളനത്തിൽ നാടകീയരംഗങ്ങൾ. ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന നേതാവിനെതിരെ സമ്മേളനഹാളിൽവച്ച് വനിതാ അംഗം പീഡന പരാതി ഉയർത്തിയതിനെത്തുടർന്ന് മറ്റൊരു ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെട്ട ഏരിയ നേതാവിനെ പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയാക്കി പ്രശ്‌നം ഒത്തുതീർപ്പാക്കി. ആരോപണവിധേയൻ സെക്രട്ടറി ആകുമെന്ന സൂചന ലഭിച്ചപ്പോൾ തന്നെ വനിതാ സഖാവ് പീഡനപരാതി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. തന്റെ പരാതി പാർട്ടി പരിഗണിക്കുമെന്ന് വിശ്വസിച്ചിരിക്കുമ്പോളാണ് വനിതാ സഖാവിന്റെ പരാതി തള്ളിക്കളഞ്ഞുകൊണ്ട് ആരോപണവിധേയനെ തന്നെ സെക്രട്ടറിയാക്കാൻ നേതൃത്വം തീരുമാനിച്ചത്.

ഇതിനെതുടർന്ന് സമ്മേളന ഹാളിൽ നിലവിളിച്ച വനിതാ സഖാവ് ആരോപണ വിധേയനായ നേതാവിനെ സെക്രട്ടറിയാക്കിയാൽ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് സംഗതി കൈവിട്ടുപോകുമെന്ന് മനസിലായപ്പോൾ ആരോപണവിധേയനെ പിൻവലിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മുൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ഐ.പി.ബിനുവിനെ പാളയം ലോക്കൽ സെക്രട്ടറിയാക്കി തീരുമാനിക്കുകയായിരുന്നു.

ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ സാന്നിദ്ധ്യത്തിലായിരുന്നു നാടകീയ രംഗങ്ങൾ. പാർട്ടി ആസ്ഥാനമായ എകെജി സെന്റർ ഉൾപ്പെടുന്ന ലോക്കൽ കമ്മിറ്റിയാണ് പാളയം. ഇവിടത്തെ മുതിർന്ന നേതാവിനെതിരെയായിരുന്നു വനിതാ അംഗത്തിന്റെ പീഡന പരാതി. സമ്മേളന ഹാളിൽ ജില്ലാ സെക്രട്ടറിയും സംസ്ഥാന നേതാവും എത്തിയതോടെ വനിതാ അംഗം ആരോപണവുമായി രംഗത്തെത്തി. വനിതാ അംഗം നിലവിളിച്ചതോടെ മറ്റ് അംഗങ്ങളും പരിഭ്രാന്തരായി.

വനിതാ അംഗം ആത്മഹത്യാഭീഷണി മുഴക്കിയതോടെ ജില്ലാ സെക്രട്ടറി മുതിർന്ന നേതാക്കളുമായി വിഷയം ചർച്ച ചെയ്തു. എന്നാൽ മുതിർന്ന നേതാവിന് പകരം മറ്റാരെയും കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. അതിനാലാണ് ഏരിയ കമ്മിറ്റി ചുമതലക്കാരനും മുൻ കൗൺസിലറുമായ ഐ.പി. ബിനുവിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. ആനാവൂർ നാഗപ്പനായിരുന്നു ബിനുവിന്റെ പേര് നിർദ്ദേശിച്ചത്. ജനറൽ ഹോസ്പിറ്റൽ ലോക്കൽ കമ്മിറ്റിയിലായിരുന്നു ബിനു പ്രവർത്തിച്ചിരുന്നത്.

മറ്റൊരു ലോക്കൽ കമ്മിറ്റിയിലുള്ള ഐപി ബിനുവിനെ സെക്രട്ടറിയാക്കാൻ തീരുമാനിച്ചത് ആടുത്ത സമ്മേളന കാലാവധിക്കുള്ളിൽ ആരോപണവിധേയനായ മുതിർന്ന നേതാവിനെ തന്നെ നേതൃത്വത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ആരോപണ വിധേയനേയും പരാതിക്കാരിയേയും പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. എന്നാൽ ലോക്കൽ സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ടുള്ള ചിലരുടെ നീക്കങ്ങളാണ് പീഡന പരാതിക്കു പിന്നിലെന്നും വിലയിരുത്തലുണ്ട്. സമ്മേളന കാലം കഴിഞ്ഞാൽ നേതാക്കളിൽ ചിലർക്കെതിരെ നടപടിയുണ്ടായേക്കും.