മടിക്കൈ: സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിന് മടിക്കൈ അമ്പലത്തുകരയിൽ തുടക്കം. പാർട്ടി കോട്ടയായ മടിക്കൈ അമ്പലത്തുകരയിലാണ് മൂന്ന് ദിവസത്തെ സമ്മേളനം നടക്കുന്നത്. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പി ജയരാജൻ, എം വി ഗോവിന്ദൻ, പി കെ ശ്രീമതി, കെ കെ ശൈലജ, ആനത്തലവട്ടം ആനന്ദൻ, ടി പി രാമകൃഷ്ണൻ, ടി.വി രാജേഷ് എംഎൽഎ, പി കരുണാകരൻ തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

കോവിഡ് വ്യാപനം വർധിച്ച പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് സമ്മേളനം നടത്തുന്നതെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ വ്യക്തമാക്കി. അഞ്ഞൂറിലധികം പേർക്കിരിക്കാവുന്ന ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനം നടക്കുന്നത്. വിവിധ കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലാ കമ്മിറ്റിയിൽ ഒരു പൊളിച്ചെഴുത്ത് പ്രതീക്ഷിക്കുന്നുണ്ട്. പത്ത് പേരെ മാറ്റിയേക്കുമെന്നാണ് സൂചന. വനിതാ പ്രാതിനിധ്യം ഉയർത്തി പുതുമുഖങ്ങൾക്ക് അവസരം നൽകിയാകും പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വരിക. ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണൻ തുടരാനാണ് സാധ്യത.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ച നടപടിയിൽ വ്യപക വിമർശനം ഉയർന്നിരുന്നു . ഇതോടെ വിശദീകരണവുമായി ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് രംഗത്ത് എത്തി . ഉത്തരവ് ഇറക്കിയതിനുശേഷം പിൻവലിച്ചുവെന്ന റിപോർടുകൾ ശരിയല്ലെന്നും സർകാർ മാർഗനിർദ്ദേശം മാറിയപ്പോൾ അതനുസരിച്ചാണ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയതെന്നും ജില്ലാ കലക്ടർ ഫേസ്‌ബുക്കിൽ കുറിച്ചു. ജില്ലയിൽ ഒരുതരത്തിലുമുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മത, സാമുദായിക പൊതുപരിപാടികളും അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവാണ് രണ്ട് മണിക്കൂറിനകം ജില്ലാ കലക്ടർ പിൻവലിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ സമർദത്തെ തുടർന്നാണ് കലക്ടർ ഉത്തരവ് പിൻവലിച്ചതെന്നയിരുന്നു ആക്ഷേപം