ചെറുതോണി: മൊട കണ്ടാൽ ഇടപെടുന്ന ഒരു ചൂടൻ പൊലീസുകാരന്റെ രണ്ട് ദിവസം മുമ്പ് മറുനാടൻ മലായാളി പുറത്തുവിട്ടിരുന്നു. രാഷ്ട്രീയക്കാർക്ക് മുന്നിൽ നട്ടെല്ലു വളയ്ക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നും വ്യത്യസ്തനായി ആരെടാ എന്നു ചോദിച്ചാൽ ഞാനാടാ എന്നു പറയുന്ന ഒരു എസ്‌ഐ. ചെറുതോണി എസ് ഐ സാഗറിനെ കുറിച്ചായിരുന്നു ഈ വാർത്ത. കോവിഡ് കാലത്ത് നിയമം നടപ്പിലാക്കാൻ വേണ്ടി അൽപ്പം ചൂടനാകുന്ന എസ് ഐ സാഗറിന് സൈബർ ലോകത്തു നിന്നും വലിയ പിന്തുണയും ലഭിച്ചിരുന്നു. ഇങ്ങനെ സാഗറിന് പിന്തുണ ലഭിക്കാൻ കാരണം അദ്ദേഹത്തിന്റെ ആരെയും കൂസാത്ത ശൈലി തന്നെയാണ്. ഇപ്പോൾ സാഗർ സൈബർലോകത്തിന്റെ താരമായി മാറിയത് ഭീഷണിപ്പെടുത്തിയ ഇടുക്കിയിലെ നേതാവിനെ കണ്ടംവഴി ഓടിച്ചു കൊണ്ടാണ്.

ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഹൈറേഞ്ചിലെ പാറമടക്കാരുടെ പ്രിയങ്കരനും കെഎസ്ആർടിസി ഡയറക്ടറുമായി പ്രബലനാണ് നിയമവിരുദ്ധമായ കാര്യം ചെയ്യാൻ വേണ്ടി എസ് ഐ സാഗറിനെ പ്രേരിപ്പിച്ചു ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്. എന്നാൽ ഭീഷണിപ്പെടുത്തിയ നേതാവിനെ അതേനാണയത്തിൽ നേരിടുകയാണ് എസ്‌ഐ സാഗർ ചെയ്തത്. ആദ്യം എന്തിനാണ് ഡിവൈഎഫ്‌ഐക്കാരന് ഫൈൻ ചുമത്തിയത് എന്ന് നേതാവിനോട് വിശദീകരിച്ചു. അതുകേൾക്കാൻ കൂട്ടാക്കാതെ വന്നതോടെയാണ് ഭീഷണി പുറത്തെടുക്കുകയായിരുന്നു. എന്നാൽ, ഈ ഭീഷണിക്ക് വഴങ്ങാതെ തന്റെ നിലപാടിൽ ഉറച്ചു നൽക്കുകയായിരുന്നു എസ്‌ഐ സാഗർ.

ചെറുതോണിയിൽ ഡിവൈഎഫ്‌ഐ നേതാവ് പെഡസ്ട്രീയൽ ലൈനിൽ വാഹനം പാർക്കിങ് ചെയ്തതാണ് പ്രശ്‌നം എന്നാണ് എസ്‌ഐ നേതാവിനോട് പറഞ്ഞത്. ഇതിന് 250 രൂപ അടയ്ക്കാൻ ഡിവൈഎഫ്‌ഐകകാരനോട് പറഞ്ഞപ്പോൾ അത് കേട്ടില്ല. കൂടാതെ മോശമായി സംസാരിക്കുകയും ചെയ്തു. ഇതോടയാണ് ബുക്കും പേപ്പറും എടുത്തു കൊണ്ടുവരാൻ നിർദ്ദേശിച്ചത്. എന്നാൽ, പരിശോധിച്ചപ്പോൾ പൊലൂഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ഇതോടെയാണ് 2200 രൂപ ഫൈൻ ഈടാക്കിയതെന്നും സാഗർ നേതാവിനോട് വിശദീകരിച്ചു. വെറുതേയല്ല താൻ നടപടി സ്വീകരിച്ചത് എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

എന്നാൽ, ഈ വിശദീകരണത്തിൽ തൃപ്തനാകാതെ വന്ന സിവി വർഗീസ് ഒരു മര്യാദയൊക്കെ വേണ്ടേ എന്നായി എസ്‌ഐയോടുള്ള ചോദ്യം. ഇങ്ങോട്ടു മര്യാദ ഉണ്ടെങ്കിൽ അങ്ങോട്ടും മര്യാദ ഉണ്ടാകുമെന്ന് എസ്‌ഐയുടെ മറുപടി. ഇതോടെ വെല്ലുവിളി സ്വരത്തിലേക്ക് നേതാവ് മാറി. പുറത്തിറങ്ങിയാൽ കാണിച്ചുതരാം എന്ന ശൈലിയിലായി ഭീഷണിപ്പെടുത്തൽ. മര്യാദ എവിടം വരെ പോകുമെന്ന് നോക്കാമെന്നു നോക്കാമെന്നുമായി ഭീഷണി. ഈ ഭീഷണിക്കും ഉരുളക്കുപ്പേരി പോലെ മറുപടി നൽകുകയിരുന്നു.

ഇതോടെ ന്യായം പറയാതെ ഒഴിവാക്ക് സാറെ എന്നായി സി വി വർഗീസ്. ഞാൻ ആരുടെയും ചെലവിൽ എസ്‌ഐ ആയ ആളല്ല. ഇതുകൊണ്ട് ഇങ്ങോട്ട് ഓർഡർ ഇടണ്ട.. തറപ്പിച്ചു പറഞ്ഞു എസ് ഐ സാഗർ. ഓർഡർ ഇടേണ്ട എന്നു തന്നെയാണ് പറഞ്ഞതെന്ന് അടിവരയിട്ടു പറയുകയും ചെയ്തു. ഇതോടെ എസ്‌ഐ സ്ഥാനം ലോകത്തിന് മുകളിലായി ആകാശത്തിരിക്കുന്ന സ്ഥാനമൊന്നും അല്ലല്ലോ എന്നാൽ വർഗീസിന്റെ ഭീഷണി. ഇതിനും ഉരുളക്കുപ്പേരി മറുപടിയായിരുന്നു നേതാവിൽ നിന്നും ഉണ്ടായത്. സാറും അങ്ങനെ അല്ലല്ലോ എന്നായിരുന്നു നേതാവിനോടായി എസ്‌ഐ സാഗർ പറഞ്ഞത്.

എസ്‌ഐയെ നേതാവ് ഭീഷണിപ്പെടുത്തുന്ന സംഭാഷണം സൈബർ ലോകത്തും പ്രചരിച്ചതോടെ അദ്ദേഹത്തിന് വേണ്ടി കൈയടിക്കുകയാണ് സൈബർ ലോകം. ഐഎഎഎസുകാരെയും ഐപിഎസുകാരെയും വിറപ്പിക്കുന്ന ഇടുക്കിയിലെ തലതൊട്ടപ്പനായ സിപിഎം നേതാവിനെ കണ്ടം വഴി ഓടിക്കുകയായിരുന്നു എസ്‌ഐ സാഗർ. ഒറ്റതന്തയ്ക്ക് പിറന്ന് മിടക്കന്മാരായ പൊലീസുകാർ കേരളാ പൊലീസിൽ ഉണ്ടെന്നും മറ്റുമുള്ള കമന്റുകളാണ് സൈബർ ലോകത്ത് നിറയുന്നത്. സിപിഎമ്മിനെ കരുത്തനായ നേതാവിനെയും പുഷ്പ്പം പോലെ നേരിട്ട സാഗറിനെതിരെ പ്രതികാര നടപടി ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.

അതേസമയം സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ തനിക്കെതിരെ ആരോപണങ്ങൾ ഉയർത്തുമ്പോഴും അതൊന്നും കൂസാതിരിക്കുകയാണ് എസ്‌ഐ സാഗർ. കട്ടപ്പന, തൊടുപുഴ പൊലീസ് സ്റ്റേഷനുകളിൽ ജോലി നോക്കിയ ശേഷമാണ് സാഗർ ഇടുക്കി ചെറുതോണിയൽ ജോലി ചെയ്യാൻ എത്തിയത്. എസ് ഐ മാസ്‌ക്ക് ധരിക്കാതിരിക്കുന്നചിത്രം സോഷ്യൽ മീഡിയയിൽ ഒരാൾ പോസ്റ്റു ചെയ്തപ്പോൾ ചിത്രം പോസ്റ്റ് ചെയ്ത ആൾക്ക് ആഹാ നൈസ് പിക്സ് എന്ന കമന്റ് ആണ് എസ്ഐ കമന്റ് നൽകിയിരുന്നത്. മുമ്പ് തൊടുപുഴയിൽ വെച്ച് കോളേജ് വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകരുടെ മുൻപിൽ പരസ്യമായി മാപ്പ് പറയിപ്പിച്ച എസ് ഐ എം പി സാഗർ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

അതിനിടെ തനിക്കെതിരായ ഫേസ്‌ബുക്ക് പോസ്റ്റുകളും വാർത്തകളും ഫേസ്‌ബുക്കിൽ ഷെയർ ചെയതു കൊണ്ടാണ് എസ്ഐ സാഗർ പ്രതികരിക്കുന്നത്. തനിക്കെതിരെ പരാതി ഉയർന്ന വാർത്ത ഫേസ്‌ബുക്കിന്റെ കവർ ഇമേജാക്കുകയായിരുന്നു ഇദ്ദേഹം ചെയ്തത്. തനിക്കെതിരായ വാർത്തകളെ കൂസാനില്ലെന്നാണ് സാഗർ ഫേസ്‌ബുക്കിലൂടെയും വ്യക്തമാക്കുന്നത്. പിന്തുണച്ചു കൊണ്ടും ചിലർ രംഗത്തുവന്നിട്ടുണ്ട്. കടുത്തുരുത്തി കല്ലറ സ്വദേശിയാണ് ഇടുക്കി എസ്ഐ എം പി സാഗർ. തൊടുപുഴയിൽ വീടുവച്ചാണ് താമസം.