തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസിയും സിനിമ പ്രവർത്തകയുമായ ഐഷാ സുൽത്താനയെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാൻ ലക്ഷദ്വീപ് പൊലീസിന്റെ ഹീനമായ നീക്കമെന്ന് സിപിഎം. ലക്ഷദ്വീപ് അഡ്‌മിനസ്ട്രേഷൻ, ദ്വീപിൽ നടപ്പിലാക്കുന്ന ജനവിരുദ്ധമായ പരിഷ്‌ക്കാര നടപടികളെ, ദ്വീപ് ജനത ഒന്നിച്ച് എതിർക്കുകയാണ്. അവരുടെ ആവാസവ്യവസ്ഥയെ തകർക്കുന്നതാണ് അഡ്‌മിനിസ്ട്രേഷൻ ആവിഷ്‌ക്കരിച്ച നടപടികൾ. ഈ നടപടികൾക്കെതിരെ മാധ്യമങ്ങളിൽ വിമർശനമുയർത്തി എന്നതാണ് ഐഷയ്ക്കെതിരെയുള്ള കുറ്റാരോപണങ്ങൾക്ക് കാരണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

നേരത്തെ പൊലീസ് ഐഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. കേരള ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ, ഐഷയെ ജയിലിലടക്കാനുള്ള ദ്വീപ് പൊലീസിന്റെ നീക്കം വിജയിച്ചില്ല. എന്നിട്ടും, ചോദ്യം ചെയ്യാനെന്ന പേരിൽ വിളിച്ച് വരുത്തി ഐഷയെ രണ്ട് ദിവസം പൊലീസ് ഭീക്ഷണിപ്പെടുത്തി. ചോദ്യം ചെയ്യലിൽ കേസ് ചാർജ്ജ് ചെയ്യാനുള്ള യാതൊരു തെളിവും പൊലീസിന് ലഭിച്ചില്ല.

ജൂലൈ 8 ന് കവരത്തി പൊലീസ് സംഘം ഒരു വാറണ്ടുമായി വന്ന് ഐഷ ഇപ്പോൽ താമസ്സിക്കുന്ന കാക്കനാട്ടുള്ള ഫ്ളാറ്റിൽ റെയ്ഡ് നടത്തി. അരിച്ചുപെറുക്കി പരിശോധിച്ചിട്ടും ഐഷയ്ക്കെതിരെ കുറ്റം ചാർത്ത തക്കതായതൊന്നും കണ്ടെടുക്കാനായില്ല. എന്നാൽ ഐഷയുടെ സഹോദരന്റെ ലാപ്ടോപ്പ് അവർ കസ്റ്റഡയിലെടുത്തു.

കവരത്തി പൊലീസ് കൊണ്ടുപോയ ഈ ലാപ്ടോപ്പിൽ, കൃത്രിമമായി രേഖകൾ കയറ്റി ഐഷക്കെതിരായി തെളിവുകളെന്ന പേരിൽ ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഭീമ - കൊറെഗാവ് കേസിൽ, എൻഐഐ പിടികൂടിയ നിരപരാധികൾക്കെതിരെ, കള്ള തെളിവുകൾ ഉണ്ടാക്കിയത് ഈ വിധമാണ്. ഫാ. സ്റ്റാൻ സ്വാമിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന വ്യാജ രേഖകൾ, അദ്ദേഹത്തിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പിൽ കയറ്റുകയാണുണ്ടായതെന്ന വസ്തുത പുറത്തുവന്നിട്ടുണ്ട്.

ഐഷാസുൽത്താനയോട് പകവച്ച് പുലർത്തുന്ന ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷനും, പൊലീസും കള്ളതെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന ആശങ്ക, തള്ളിക്കളയാനാകില്ല. ഇതെല്ലാം ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരെ നിശബ്ദരാക്കാൻ കേന്ദ്ര ഭരണാധികാരം ബിജെപി ദുർവിനിയോഗം ചെയ്യുന്നതിന്റെ ഉദാഹരണങ്ങളാണ്.

പൗരാവകാശം ചവിട്ടിമെതിക്കുന്ന ബിജെപി സർക്കാരിന്റെ നയമാണ് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ നടത്തുന്നത്. ഐഷയ്ക്ക് നേരെ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും, പൗരവകാശ ധ്വംസനവുമാണ്. ഈ നടപടിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി പ്രതിഷേധിക്കുകയും ഈ നടപടിക്കെതിരെ ഒറ്റക്കെട്ടായി ശബ്ദമുയർത്താനും എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുകയും ചെയ്യുന്നതായി സിപിഐ എം സംസ്ഥാന കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു.