അഗർത്തല: ത്രിപുരയിൽ സിപിഎം പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണം. പിന്നിൽ ബിജെപിയെന്ന് സിപിഎം ആരോപിച്ചു.സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിലെ ഫർണീച്ചറുകൾ തകർത്തനിലയിലാണ്. പാർട്ടി ഓഫീസിന് മുന്നിലുണ്ടായിരുന്ന കാർ അക്രമികൾ തീവെച്ചു നശിപ്പിച്ചതായും സിപിഎം ആരോപിക്കുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള അക്രമത്തെ അപലപിക്കുന്നതായി സിപിഎം ട്വിറ്ററിൽ കുറിച്ചു. ജയ്ശ്രീറാം വിളികളോടെ ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സിപിഎം ട്വിറ്ററിൽ പങ്കുവെച്ചു.

അതേസമയം കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുടെ തുടർച്ചയായാണ് ഇന്നത്തെ സംഭവത്തെ കാണുന്നത്.സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സർക്കാരിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. രണ്ടിടത്ത് വാഹനം തടഞ്ഞ ബിജെപിക്കാരെ സിപിഎം പ്രവർത്തകർ ചെറുക്കാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.

ഇതിന്റെ തുടർച്ചയായാണ് അഗർത്തലയിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം പാർട്ടി ഓഫീസുകൾക്ക് നേരെ ബിജെപി ആക്രമണം അഴിച്ചുവിട്ടതെന്ന് സിപിഎം ആരോപിക്കുന്നു. നിരവധി സിപിഎം പാർട്ടി നേതാക്കളെയും ആക്രമിച്ചതായാണ് റിപ്പോർട്ടുകൾ. പാർട്ടി പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടതായി സിപിഎം ആരോപിക്കുന്നു.