തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് സി പി എം അംഗമായിരുന്നില്ലെന്നും സഹയാത്രികൻ മാത്രമായിരുന്നു എന്നും സി പി എം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ചെറിയാൻ ഫിലിപ്പിന്റെ കോൺഗ്രസ് പ്രവേശനം ഇടത് പക്ഷത്തെയോ പാർട്ടിയെയോ ബാധിക്കില്ല. ചെറിയാൻ ഫിലിപ്പ് പാർട്ടി അംഗമല്ല, അദ്ദേഹത്തിന് സംഘടനാ ചുമതലയും ഉണ്ടായിരുന്നില്ല. എകനായി വന്ന അദ്ദേഹം ഏകനായി തന്നെ മടങ്ങുകയാണ് . പാർട്ടിക്ക് സഹയാത്രികർ ധാരാളമുണ്ട്. അവരുടെ പ്രവർത്തനങ്ങളോട് പാർട്ടിക്ക് നന്ദിയുണ്ട്' വിജയരാഘവൻ പറഞ്ഞു.

ഇന്നുരാവിലെയാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ തിരിച്ചെത്തിയത്. നീണ്ട 20 വർഷത്തെ ഇടത് ബന്ധം ഉപേക്ഷിച്ചാണ് അദ്ദേഹം പാർട്ടിയിൽ തിരിച്ചെത്തിയത്.മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് ന്യായീകരണത്തൊഴിലാളി ആയാണ് ഇത്രയും കാലം സിപിഎമ്മിൽ പ്രവർത്തിച്ചതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കോൺഗ്രസിൽ തിരിച്ചെത്തിയ വിവരം ഔദ്യോഗികമായി വ്യക്തമാക്കി കൊണ്ടാണ് ചെറിയാൻ ഇക്കാര്യം അറിയിച്ചത്.

സിപിഎം ഏൽപ്പിച്ച എല്ലാ രാഷ്ട്രീയ ചുമതലകളും സത്യസന്ധമായി നിറവേറ്റി. എകെജി സെന്ററിൽ നടക്കുന്ന രഹസ്യങ്ങളെല്ലാം തനിക്കറിയാം. ഒന്നും ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല, പറയുകയുമില്ല. എല്ലാരും പറയുന്നതുപോലെ അധികാരസ്ഥാനങ്ങളല്ല സിപിഎമ്മിൽ തനിക്കു നേരിടേണ്ടി വന്ന പ്രശ്‌നം. രാഷ്ട്രീയരംഗത്ത് ആരും ശ്രദ്ധിക്കപ്പെടാത്ത ഒരാളായി താൻ മാറുകയായിരുന്നുവെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ചെറിയാൻ ഫിലിപ്പ് ആഞ്ഞടിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള പലരും ചീങ്കണ്ണികളാണെന്നായിരുന്നു ചെറിയാൻ ഫിലിപ്പ് ആരോപിച്ചത്.