തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയിൽ വെട്ടിലായത് സിപിഎമ്മും കോൺഗ്രസും. രണ്ടു പേർക്കും വിധിയിൽ അഭിപ്രായം പറയാൻ പോലും കരുതലെടുക്കേണ്ട അവസ്ഥ. യുഡിഎഫിൽ രണ്ടു നിലപാടുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസ് മൗനം പാലിക്കും. ഭരണത്തിൽ ഇല്ലാത്തതതു കൊണ്ടു തന്നെ അനാവശ്യ അഭിപ്രായ പ്രകടനം നടത്തില്ല. എന്നാൽ ഭരണത്തെ നയിക്കുന്ന സിപിഎമ്മിന് മറുപടി പറയേണ്ടത് ധാർമിക ഉത്തരവാദിത്തമാണ്. എന്നാൽ തൽകാലം സിപിഎം. രാഷ്ട്രീയനിലപാട് കരുതലോടെയാക്കി. കോടതിവിധി വർഗീയ ധ്രുവീകരണത്തിന് ആയുധമാക്കുന്നുണ്ടെന്നതും തീർപ്പുണ്ടാക്കേണ്ട ചുമതല സർക്കാരിലാണ് എന്നതും ഇതിനു കാരണമാണ്.

മുഖ്യമന്ത്രി പിണറായി വിജയനും ഉടനൊന്നും പരസ്യ പ്രതികരണം നടത്തില്ല. മുസ്ലിങ്ങൾക്കായി രൂപവത്കരിച്ച സ്‌കോളർഷിപ്പ് സ്‌കീമിലേക്ക് ലത്തീൻ കത്തോലിക്ക-പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങളെക്കൂടി പങ്കാളിയാക്കിയതാണ് കോടതിവിധിക്കു കാരണമായ പ്രധാന ഘടകം. അത് വി എസ്. സർക്കാരിന്റെ അവസാനകാലത്തെ ഉത്തരവായിരുന്നു. അതുകൊണ്ടാണ് സിപിഎം കരുതൽ എടുക്കുന്നത്. മുസ്ലിം സമുദായത്തിന് മാത്രമായി കൊണ്ടു വന്ന പദ്ധതിയിലേക്ക് മറ്റു വിഭാഗത്തെ കൊണ്ടു വന്നതാണ് പ്രശ്‌നത്തിന് കാരണം. 80-20 ശതമാനം അനുപാതത്തിലായിരുന്നു സ്‌കോളർഷിപ്പ് വിതരണം.

വിധി അതേപടി നടപ്പാക്കിയാൽ മുസ്ലിങ്ങൾക്ക് ലഭിക്കുന്ന സ്‌കോളർഷിപ്പ് വിഹിതം ഇല്ലാതാക്കും. ക്രൈസ്തവ വിഭാഗത്തിന് കൂടുതൽ ആനുകൂല്യം ലഭിക്കും. രണ്ടു കൂട്ടരും തുടർഭരണത്തിൽ സർക്കാരിന് പിന്തുണ നൽകിയവരാണ്. അതുകൊണ്ട് രണ്ടു കൂട്ടരേയും പിണക്കാത്ത തീരുമാനം എടുക്കും. സച്ചാർ കമ്മറ്റിയുടെ തുടർച്ചാണ് ഈ പ്രശ്‌നവും. മുസ്ലിം വിഭാഗത്തിലുള്ളവരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സിപിഎം. നേതാവ് പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ സമിതിയുടെ ശുപാർശയനുസരിച്ചാണ് സ്‌കോളർഷിപ്പ് സ്‌കീം വരുന്നത്.

കോടതി വിധിയിൽ സിപിഎമ്മിനുള്ളിൽ തന്നെ ഏകാഭിപ്രായമില്ല. മുസ്ലിങ്ങൾക്ക് പരിഗണന നൽകേണ്ടതാണെന്ന നിലപാട് പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പരസ്യമായി പ്രകടിപ്പിച്ചു. വിധി നടപ്പാക്കുമെന്നാണ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞത്. സാമൂഹിക-സാമ്പത്തിക സാഹചര്യം പരിശോധിച്ചല്ലാതെ, മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങൾക്ക് ജനസംഖ്യാ അനുപാതത്തിൽ ആനുകൂല്യം നൽകുന്നതിനോട് യോജിപ്പില്ലെന്ന് പാലോളി മുഹമ്മദ് കുട്ടിയും വ്യക്തമാക്കി.

സർക്കാർ എന്തു നടപടിയെടുത്താലും ഒരുവിഭാഗം എതിരാകുമെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തുന്നു. അതിനാൽ 'ജാഗ്രത' പാലിച്ചുമാത്രമാകും തീരുമാനങ്ങൾ. സ്‌കോളർഷിപ്പ് സംബന്ധിച്ച മൂന്ന് ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. അതിലൊന്ന് ഉമ്മൻ ചാണ്ടി സർക്കാർ ഇറക്കിയതാണ്. മുസ്ലിം-ക്രിസ്ത്യൻ വിഭാഗത്തിലുള്ളവർക്ക് നൽകുന്ന സ്‌കോളർഷിപ്പ് കൂടുതൽ ഉന്നത കോഴ്സുകൾക്ക് ബാധകമാക്കിയുള്ളതാണിത്.

ഇത് ചൂണ്ടിക്കാട്ടി സർക്കാരിനെതിരായ പ്രചാരണത്തെ സിപിഎം. ചെറുക്കുന്നുണ്ട്. 80:20 അനുപാതം നിശ്ചയിച്ചത് യു.ഡി.എഫ്. സർക്കാരാണെന്ന ആരോപണമാണ് എം.എ. ബേബിയും പാലോളി മുഹമ്മദ് കുട്ടിയും ഉന്നയിച്ചത്. അതിനിടെ ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ പേരിൽ കേരളസമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താൻ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണമെന്ന് എം.എ. ബേബി പറയുന്നു.

ഇന്ത്യയിലെ മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സച്ചാർ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കാനുള്ള നിർദേശങ്ങൾ വെക്കാനാണ് പാലോളി കമ്മിറ്റി നിയോഗിക്കപ്പെട്ടത്. മുസ്ലിങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള ശുപാർശകളാണ് ഈ സമിതി വെച്ചത്. അത് നടപ്പാക്കപ്പെട്ടപ്പോൾ യു.ഡി.എഫ്. സർക്കാർ 20 ശതമാനം ക്രിസ്ത്യാനികൾക്കുകൂടി നൽകുകയാണുണ്ടായത്. അതിന്റെ പേരിൽ മതന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണംചെയ്യേണ്ട സ്‌കോളർഷിപ്പ് മുസ്ലിങ്ങൾക്ക് കൂടുതൽ നൽകുന്നുവെന്ന പ്രചാരണം നടത്തുന്നത് തെറ്റാണ് -അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.