തിരുവനന്തപുരം: ബിജെപിയോടുള്ള കെപിസിസി സമീപനത്തിൽ കോൺഗ്രസ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം.നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ ഹൈക്കമാന്റ് ഇടപെട്ടാണ് പ്രതിപക്ഷ നേതാവിനെയും കെപിസിസി അദ്ധ്യക്ഷനെയും മാറ്റിയത്. പുതിയതായി നിയമിതനായ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ബിജെപി മുഖ്യശത്രുവല്ലെന്നും അതിനാൽ എതിർക്കപ്പെടേണ്ടതില്ലെന്നുമാണ് പരസ്യമായി പ്രഖ്യാപിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.

വർഗ്ഗീയതയുമായി ഏത് അവസരത്തിലും കേരളത്തിലെ കോൺഗ്രസ് സന്ധിചേരുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇത് നൽകുന്നത്. എല്ലാക്കാലത്തും ബിജെപിയോട് സൗഹാർദ്ദ സമീപനം എന്നത് നിയുക്ത കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മുഖമുദ്രയുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിരവധി മണ്ഡലങ്ങളിൽ യു.ഡി.എഫ്-ബിജെപി കൂട്ടുക്കെട്ട് ഉണ്ടായിരുന്നതിന്റെ വ്യക്തമായ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വർഗ്ഗീയ ശക്തികളുമായി കൈകോർത്തു.

ഇത് കേരളത്തിലെ ജനങ്ങൾ നിഷ്‌ക്കരുണം തള്ളിക്കളഞ്ഞതിന് തെളിവാണ് തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത്. എന്നിട്ടും അതിൽ നിന്ന് പിന്മാറാൻ ഒരുക്കമല്ലെന്ന സൂചനയാണ് കെപിസിസി നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വത്തിനും പ്രത്യേകിച്ച് സോണിയ ഗാന്ധിക്കും ഈ നിലപാട് ആണോ എന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപ്പര്യമുണ്ട്. തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ ബിജെപിയുമായി സ്ഥിരം സഖ്യത്തിലേർപ്പെടാനുള്ള നീക്കമായേ ഇപ്പോഴത്തെ പ്രഖ്യാപനങ്ങളൈ കാണാൻ കഴിയൂ. തീവ്രഹിന്ദുത്വം പ്രചരിപ്പിച്ചും കോടികളുടെ കുഴൽപ്പണം ഇറക്കിയുമാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ബിജെപിയുടെ കുഴൽപ്പണം, കോഴ ഇടപാടുകളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടും അതിനോട് ശക്തിയായി പ്രതികരിക്കാൻ യു.ഡി.എഫ് തയ്യാറായിട്ടില്ല. സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുന്നതിലാണ് അവർക്ക് താൽപ്പര്യമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

സുധാകരൻ പറഞ്ഞത്

കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണെന്നും പോരാട്ടം ഇടതുപക്ഷത്തിന് എതിരായാണെന്നും കെ.സുധാകരൻ പറഞ്ഞിരുന്നു. കേരളത്തിൽ ബിജെപി ദുർബലമാണെന്നും അതിനാൽ ബിജെപിയെ നേരിടേണ്ട ആവശ്യമില്ലെന്നും പക്ഷേ പാർലമെന്റിൽ ബിജെപിക്കെതിരെ മാത്രമാണ് താൻ സംസാരിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.

സിപിഎമ്മിനെതിരെ പറയുമ്പോഴുണ്ടാകുന്ന ആർജ്ജവം ബിജെപിക്കെതിരെ പറയുമ്പോൾ ഉണ്ടാകുന്നില്ല, ബിജെപിയിലേക്ക് പോകാനിരുന്ന നേതാവാണ് സുധാകരൻ തുടങ്ങി എം.എ ബേബി അടക്കമുള്ള ഇടതുപക്ഷത്തിന്റെ വിമർശനം ചൂണ്ടികാട്ടിയപ്പോഴാണ് കെ. സുധാകരന്റെ ഈ പ്രതികരണം.

ദേശീയ തലത്തിൽ ബിജെപിയാണ് മുഖ്യശത്രു. പക്ഷേ ഞാനും എന്റെ പാർട്ടിയും പ്രവർത്തിക്കുന്ന സംസ്ഥാനം കേരളം ആണ്. കേരളത്തിൽ ബിജെപി ദുർബലരാണ്, ഒന്നും ചെയ്യാൻ കഴിയാത്ത അത്രയും അശക്തരാണെന്ന് തെളിയിച്ചില്ലേ. കേരളത്തിൽ ബിജെപി താഴോട്ടോ മേലോട്ടോ. വളരാത്തൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയല്ല ലക്ഷ്യം വളർന്ന് പന്തലിച്ചു ഫാസിസത്തിലൂടെ ഒരു സംസ്ഥാനത്തെ അടക്കി ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് ഫാസിസത്തിനെതിരെയാണ് എന്റെ ആദ്യ പോരാട്ടം. കേരളത്തിലെ കോൺഗ്രസിലെ നിരവധി പ്രവർത്തകരെയാണ് വെട്ടി നുറുക്കി കൊന്ന് ജനാധിപത്യപരമായ സ്വാതന്ത്ര്യം നിഷേധിച്ച് ഫാസിസ്റ്റ് പ്രവണതയോടെ ഭരിക്കുന്ന ഇടതുപക്ഷമാണ് മുഖ്യശത്രു.

അവർക്കെതിരെയുള്ള പോരാട്ടമാണ് നമ്പർ വൺ. ബിജെപി ദുർബലമാണ് അതിനാൽ ഇവിടെ പ്രസംഗിക്കേണ്ട കാര്യമില്ല. പാർലമെന്റിൽ ഞാൻ പ്രസംഗിക്കാറുണ്ട്. ആ പ്രസംഗത്തിന്റെ കോപ്പി കിട്ടും. അതൊന്നു കളക്റ്റ് ചെയ്യാൻ എം.എ ബേബിയോട് ആവശ്യപ്പെടാം. അതല്ലെങ്കിൽ ഞാൻ തന്നെ അദ്ദേഹത്തിന് എത്തിച്ചുനൽകാം. പാർലമെന്റിൽ ഞാൻ ആർക്കെതിരെയാണ് സംസാരിക്കുന്നതെന്ന് എന്റെ പ്രസംഗം സാക്ഷിയാണ്. ബിജെപിക്കെതിരെ മാത്രമാണ് ഞാൻ സംസാരിക്കുന്നത്. അവിടെ സിപിഎമ്മിനെ പരാമർശിക്കാറില്ല. കാരണം അവിടെ അങ്ങനെയൊരു പ്രസ്ഥാനം ഇല്ല. പക്ഷേ കേരളത്തിൽ ശക്തരാണ്. ശക്തരായെടുത്ത് അവരെ എതിർക്കേണ്ടത് കോൺഗ്രസാണ്. കോൺഗ്രസിന്റെ ബാധ്യതയാണ്. അതല്ലെങ്കിൽ ഈ സംസ്ഥാനം തീർത്തും സിപിഎമ്മിന്റെ കയ്യിലേക്ക് പോകും.

ഞാൻ ബിജെപിയിലേക്ക് പോകും എന്ന് എപ്പോഴാണ് പറഞ്ഞതെന്ന് ആരോപണം ഉന്നയിച്ച ബേബിയായാലും മറ്റ് നേതാക്കളായാലും വ്യക്തമാക്കണം. ബിജെപിയിലേക്ക് പോകണമെങ്കിൽ എനിക്കാരുടെയും എൻഒസി വേണ്ട. പക്ഷേ അങ്ങനെയൊരു കാര്യം ചിന്തിച്ചിട്ട് പോലുമില്ലെന്ന് നിരവധി പ്രാവശ്യം പറഞ്ഞുകഴിഞ്ഞു. ഞാൻ കോൺഗ്രസിൽ ജനിച്ചവനാണ് കോൺഗ്രസിൽ വളർന്നവനാണ്. മരിച്ചു കിടക്കുമ്പോൾ ത്രിവർണപതാക പുതച്ചുകിടക്കണമെന്ന് ആഗ്രഹിക്കുന്നവനാണ്. ആ എന്നെ ആർഎസ്എസിന്റെ മേലങ്കിയണിയിക്കാൻ ശ്രമിക്കുന്നത് ആശങ്കയും ഭീരുത്വവുമാണ്. എന്നെപ്പോലെ ഒരു രാഷ്ട്രീയക്കാരനെ ഇല്ലാതാക്കാനുള്ള സിപിഎമ്മിന്റെ കുത്സിത ശ്രമമാണ് ഈ നുണപ്രചരണം. കെ. സുധാകരൻ വ്യക്തമാക്കി.