കണ്ണൂർ: എസ്.എഫ്.ഐ പ്രവർത്തകൻ മരിച്ചു കിടക്കുമ്പോൾ പാർട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ഞൂറിലേറെ വനിതകളെ അണിനിരത്തി മെഗാ തിരുവാതിര കളിച്ചത് സിപിഎം അണികൾക്കിടെയിൽ അതൃപ്തി പുകയുന്നു മൂന്ന് വിഷയങ്ങളാണ് പാർട്ടി അണികൾ നേതൃത്വത്തിനെതിരെ ഉയർത്തുന്നത്. ഇടുക്കി പൈനാവ് എൻജിനിയറിങ് കോളേജിലെ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട് മണിക്കൂറുകൾ പിന്നിടും മുൻപെ വിലാപയാത്ര നടക്കുന്നതിനിടെ പാർട്ടി പി.ബി അംഗം എം.എ ബേബി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർ കാഴ്‌ച്ചക്കാരായി മെഗാ തിരുവാതിര നടത്തിയത് സകല മര്യാദയും ലംഘിച്ചാണെന്നാണ് ഇതിൽ ഒന്നാമത്തെത്.

സർക്കാർ കോവിഡ് നിയന്ത്രണങ്ങളെ കുറിച്ചു പറയുകയും പ്രവാസികൾക്ക് ഏഴുദിവസം ക്വാറന്റെൻ ഏർപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിൽ ഭരിക്കുന്ന പാർട്ടി തന്നെ മെഗാ തിരുവാതിര നടത്തിയത് ജനങ്ങൾക്കിടെയിൽ അപഹാസ്യമാക്കിയെന്നാണ് അണികൾക്കിടെയിൽ ഉയർന്നു വരുന്ന വിമർശനം. എന്നാൽ ഇതിനൊക്കെ പുറമേ മെഗാ തിരുവാതിരയുടെ ഭാഗമായി ഉയർന്നു കേട്ട പിണറായി സ്തുതിയാണ് കണ്ണൂരിലെ പാർട്ടി അണികളിൽ കൂടുതൽ വിമർശനമുയർത്തുന്നത്.

ഇത്തരത്തിൽ വ്യക്തിപൂജ ആരോപിച്ചാണ് പി ജയരാജനെതിരെ പാർട്ടിയിൽ നടപടിയുണ്ടായത്. മയ്യിൽ കലാ കൂട്ടായ്മ തയ്യാറാക്കിയ സംഗീത ആൽബത്തിന്റെ പേരിലാണ് പി.ജയരാജനെതിരെ വ്യക്തിപൂജയുടെ പേരിൽ നടപടിയെടുക്കുന്നത്.വ്യക്തിപൂജയുടെ പേരിൽ പി.ജയരാജനെ ഒതുക്കാൻ വ്യഗ്രത കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും തിരുവനന്തപുരത്തെ മെഗാ പൂജയിൽ പാർട്ടി ജില്ലാ സെക്രട്ടറി ആ നാവൂർ നാഗപ്പന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തിയ മെഗാ തിരുവാതിരയിലുടെ മുഖ്യമന്ത്രിയെ വല്ലാതങ്ങ് പുകഴ്‌ത്തിയപ്പോൾ പാർട്ടി നേതൃത്വം അത്തരം പുകഴ്‌ത്തലുകൾ വ്യക്തിപൂജയായി കണ്ടില്ലെന്നാണ് പി.ജയരാജനെ അനുകൂലിക്കുന്ന കണ്ണുരിലെ അണികൾ പറയുന്നത്. ഇതോടെ ആ നാവൂർ നാഗപ്പന് ഒരു നീതിയും പി.ജയരാജന് മറ്റൊരു നീതിയുമാണെന്ന വിമർശനമാണ് കണ്ണൂരിൽ നിന്നുമുയരുന്നത്.

കണ്ണൂരിൻ ചെന്താരകമല്ലോ പി.ജയരാജൻ എന്നു തുടങ്ങുന്ന സംഗീത ആൽബത്തിന്റെ പേരിൽ പാർട്ടിയിൽ ഏറ്റവും കൂടുതൽ വിമർശനമഴിച്ചുവിട്ടത് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ്.ഇതിന്റെ കൂടെ എം.വി ഗോവിന്ദനടക്കമുള്ള അണിചേർന്നപ്പോഴാണ് പി.ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെടുന്നത് 'നേരത്തെ നടന്ന ജില്ലാ സമ്മേളനത്തിൽ ഒരാൾ സ്വയം പാട്ടകൊട്ടി നടയ്ക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജയരാജനെ വ്യക്തിപൂജയുടെ പേരിൽ വിമർശിച്ചത്.

പിന്നീട് ഈ വിഷയത്തിൽ പ്രതികാര നടപടി തുടർന്ന പിണറായി വടകര ലോക്‌സഭാ മണ്ഡലത്തിൽ ചാവേറായി മത്സരിക്കാൻ പി.ജയരാജനെ നിയോഗിക്കുകയും മുരളീധരനു മുൻപിൽ തോറ്റപ്പോൾ ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചുനൽകാതെ രാഷ്ട്രീയ പ്രതിസന്ധിയുടെ നടുക്കടലിലാക്കുകയും ചെയ്തു എന്നാൽ തിരുവനന്തപുരത്തെ മെഗാതിരുവാതിരയിൽ പിണറായിയുടെ വ്യക്തിപൂജ നടന്നിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും കണ്ണൂരിൽ നിന്നും വിമർശനം ഉയരുന്നു.