വിതുര: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. വലിയമല സ്റ്റേഷനിലെ സി.പി.ഒ. എസ്.എസ്.അനൂപി(40)നാണ് സസ്‌പെൻഷൻ.

2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിതുര സ്റ്റേഷനിൽ ഡ്രൈവറായിരിക്കേയാണ് പീഡനശ്രമമെന്ന് പെൺകുട്ടി ബാലാവകാശ കമ്മിഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കമ്മിഷന്റെ നിർദേശപ്രകാരം വിതുര പൊലീസാണ് കേസെടുത്തത്.രണ്ടു മാസം മുൻപ് പെൺകുട്ടി നേരിട്ടാണ് ബാലാവകാശ കമ്മിഷനിൽ പരാതി നൽകിയതെന്ന് നെടുമങ്ങാട് ഡിവൈ.എസ്‌പി. ജെ.ഉമേഷ് പറഞ്ഞു.

കുട്ടിയുടെ അമ്മയും അച്ഛനും തമ്മിൽ പിണക്കത്തിലായിരുന്നു. അമ്മ സ്റ്റേഷനിൽ കൊടുത്ത പരാതി അന്വേഷിക്കുന്നതിനിടെ അനൂപ് ഇവരുമായി അടുപ്പത്തിലായതായി പരാതിയിൽ പറയുന്നു. തുടർന്ന് ഇവരുടെ വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നു. ഇതിനിടയിൽ പെൺകുട്ടിക്കു നേരേ പീഡനശ്രമം ഉണ്ടായതായാണ് പരാതി.