കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കൽ അറസ്റ്റിലായ വിവരം ഐ.ജി ലക്ഷ്മണിനെ അറിയിച്ചത് അനിത പുല്ലയിൽ. ഐജി ലക്ഷ്മണും അനിത പുല്ലയിലും നടത്തിയ വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നു. ലക്ഷ്മണിനെ അറസ്റ്റ് വിവരം അറിയിച്ചത് അനിത പുല്ലയിലാണെന്നാണ് ചാറ്റ് വ്യക്തമാക്കുന്നത്. മോൻസൺ മാവുങ്കൽ അറസ്റ്റിലായതിന് പിന്നാലെ സെപ്റ്റംബർ 25ന് രാത്രി 9.30 ശേഷം നടന്നിട്ടുള്ള വാട്സ്ആപ്പ് ചാറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മോൻസണെക്കുറിച്ച് മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ രണ്ട് വർഷം മുമ്പ് സംശയം പ്രകടിപ്പിച്ചിരുന്നുവെന്ന് അനിത ലഷ്മണിനോട് പറയുന്നു. മോൻസനുമായി പിണങ്ങിയതിന് ശേഷമുള്ള സംഭാഷണങ്ങളാണ് പുറത്ത് വന്നത്. ഇതടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.

ഇന്ന് വൈകുന്നേരം മോൻസ് അറസ്റ്റിലായി എന്ന് അനിത പുല്ലയിൽ ലക്ഷ്മണിനോട് പറയുന്നു. ഇതിന് ലക്ഷ്മൺ നൽകിയ മറുപടി ഡിലീറ്റ് ചെയ്ത നിലയിലാണ്. മോൻസണ് എന്തുതരം ഇടപാടാണെന്ന് രണ്ട് വർഷം മുമ്പ് ബെഹ്റ ചോദിച്ചിരുന്നുവെന്നും അവർ പറയുന്നു. വിവരങ്ങൾ പങ്കുവെച്ചതിലുള്ള നന്ദി ലക്ഷമണിനെ അറിയിക്കുന്നു.

മാവുങ്കലിന്റെ അറസ്റ്റ് വാർത്തയായത് അടുത്ത ദിവസമാണ്. അതിന് മുമ്പേ അനിത അറിഞ്ഞുവെന്നാണ് ചാറ്റിലൂടെ വ്യക്തമാകുന്നത്. പൊലീസിൽ പുല്ലയിലിനുള്ള സ്വാധീനത്തിന് പുതിയ തെളിവുകൂടിയാണ് വാട്‌സ്ആപ്പ് ചാറ്റ്.

നേരത്തെ, വിദേശത്തുള്ള അനിത പുല്ലയിലിനെ നാട്ടിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അനിത പുല്ലയിലിന് അറിയാമെന്ന വിലയിരുത്തലിലാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ മോൻസണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അനിത ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

പല ഉന്നതരേയും മോൻസണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. ലോക്‌നാഥ് ബെഹ്‌റയെ മോൻസൺ നടത്തുന്ന മ്യൂസിയത്തിലെത്തിച്ചത് അനിതയായിരുന്നു. തട്ടിപ്പ് കേസിൽ പരാതിക്കാരെ അനിത സഹായിച്ചിരുന്നു. നാട്ടിലെത്തിച്ച് ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പദ്ധതി. മോൻസൺ നടത്തിയ തട്ടിപ്പുകളും ഇയാളുടെ ഉന്നത ബന്ധങ്ങളും സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അനിതയ്ക്ക് അറിയാം എന്നതിനാലാണ് ഇവരെ ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.

മോൻസൻ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്നാണ് അനിതാ പുല്ലയിലിന്റെ പ്രതികരണം. തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാൻ ശ്രമിക്കുകയാണെന്നും പൊലീസിന്റെ ശരിയായ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നുമാണ് അനിത പ്രതികരിച്ചിരുന്നു.

അതേ സമയം മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിനെ പറ്റി അനിത പുല്ലയിലിന് എല്ലാം അറിയാമെന്ന് മോൻസന്റെ മുൻ ഡ്രൈവർ അജി വെളിപ്പെടുത്തി. മോൻസന്റെ ശേഖരത്തിലുള്ളത് തട്ടിപ്പ് സാധനങ്ങളാണെന്ന് അനിത പുല്ലയിലിന് അറിയാമായിരുന്നു. മോൻസന്റെ മുൻ മാനേജർ എല്ലാ കാര്യങ്ങളും അനിതയോട് സംസാരിച്ചിരുന്നുവെന്നും അജി പറയുന്നു.

തട്ടിപ്പ് മനസ്സിലാക്കിയതിന് ശേഷവും അനിത മോൻസനുമായി സൗഹൃദം തുടർന്നിരുന്നുവെന്നും രാജകുമാരിയിലെ മോൻസന്റെ പിറന്നാൾ ആഘോഷത്തിൽ അനിത പുല്ലയിൽ സജീവമായിരുന്നുവെന്നുമാണ് വെളിപ്പെടുത്തൽ. മോൻസന്റെ വീട്ടിൽ അനിത ഒരാഴ്ച തങ്ങിയിരുന്നു. പ്രവാസി ഫെഡറേഷൻ ഭാരവാഹികളുടെ ഓഫീസ് ആയി മോൻസന്റെ മ്യൂസിയം പ്രവർത്തിച്ചു. മോൻസന് വിദേശമലയാളികളെ പരിചയപ്പെടുത്തിയത് അനിത പുല്ലയിലാണ്.

മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലയിൽ നേരത്തെ പ്രതികരിച്ചിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോൾ അത് പൊലീസിനെ അറിയിച്ചെന്നും അനിത അവകാശപ്പെട്ടിരുന്നു. പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ട ബന്ധം മാത്രമാണ് മോൻസനുമായി ഉണ്ടായിരുന്നതെന്നാണ് അനിത അന്ന് വിശദീകരിച്ചത്.