എറണാകുളം: ക്രൈം പത്രാധിപർ നന്ദകുമാർ അറസ്റ്റിൽ. ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിനാണ് അറസ്റ്റ്. യാതൊരു മുന്നറിയിപ്പും കൂടാതെ അദ്ദേഹത്തിന്റെ എറണാകുളത്തെ ക്രൈമിന്റെ ഓഫിസിലെത്തി അതീവ രഹസ്യമായിട്ടാണ് അറസ്റ്റ് രേഖപ്പടുത്തിയത്.

ജാമ്യമില്ല കുറ്റം ചുമത്തിയാണ് അറസ്റ്റ് നടന്നിരിക്കുന്നത്. നോട്ടീസും ചോദ്യം ചെയ്യലും ഒന്നും ഇല്ലാതെ അതീവ രഹസ്യമായി അറസ്റ്റ് വാറണ്ടുമായി പൊലീസ് എത്തിയപ്പോൾ നന്ദകുമാർ നടപടിക്ക് വഴങ്ങുകയായിരുന്നു. മന്ത്രി വീണാ ജോർജിനും ശോഭനാ ജോർജിനും എതിരേ നന്ദകുമാർ തന്റെ ചാനലിലൂടെ നടത്തിയ പരാമർശം സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റെന്നാണ് പൊലീസ് പറയുന്നത്. 

കാക്കനാട് സൈബർ പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. കുറച്ച് നാൾ മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. നന്ദകുമാറിനെ കോടതിയിൽ ഹാജരാക്കും.

മന്ത്രിക്കെതിരെ അപകീർത്തികരവും അശ്ലീലവുമായ ഫോൺ സംഭാഷണം നടത്തി ഫേസ്‌ബുക്ക് വഴിയും യൂട്യൂബ് ചാനൽ വഴിയും പ്രചരിപ്പിച്ചുവെന്നാണ് നന്ദകുമറിനെതിരായ കേസ്. ഈ സംഭവത്തിൽ ഐ.ടി ആക്ട് പ്രകാരമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.

ക്രൈം നന്ദകുമാറിനെതിരെ ഹൈക്കോടതി അഭിഭാഷകൻ ബി.എച്ച് മൻസൂറാണ് പരാതി നൽകിയത്.