ന്യൂഡൽഹി: ബോളിവുഡ് താരം അമിർ ഖാൻ തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗന്റെ ഭാര്യ എമിൻ എർദോഗനെ സന്ദർശിച്ചതു വിവാദമാക്കിയ ആർഎസ്എസ് നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നു. 'വിശിഷ്ടമായ നിമിഷം' എന്ന് തുർക്കിയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് പാണ്ഡ വിശേഷിപ്പിച്ച കൂടിക്കാഴ്ചയെയാണ് ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യം ദേശവിരുദ്ധ നടപടിയായി ചിത്രീകരിച്ചിരിക്കുന്നത്.

'ആ വിശിഷ്ട നിമിഷം, പ്രഥമ വനിത എമിൻ എർദോഗൻ ഇന്ത്യയുടെ കൾച്ചറൽ അംബാസഡറും അർഥവത്തായ മികച്ച സിനിമകളുടെ വക്താവുമായ ആമീർ ഖാനെ വരവേൽക്കുന്നു' - എന്നാണ് സഞ്ജയ് പാണ്ഡ ട്വിറ്ററിൽ കുറിച്ചത്. 'ലാൽസിങ്ഛദ്ദ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടിയാണ് ആമിർ ഖാൻ തുർക്കിയിലെത്തിയത്.

വിമർശകർ പ്രധാനമന്ത്രി നരേന്ദ്ര മോദി തുർക്കി പ്രസിഡന്റ് എർദോഗനൊപ്പം നിൽക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിപ്പിക്കുന്നുണ്ട്. 2017 മേയിൽ ഇന്ത്യയിലെത്തിയ എർദോഗനെ മോദി ആശ്ലേഷിച്ചു നിൽക്കുന്ന ചിത്രമാണ് ഇവർ പ്രചരിപ്പിക്കുന്നത്.
ആമിറിനെ വിമർശിക്കുന്ന ആർഎസ്എസ് വിദേശരാജ്യങ്ങളിലെ അംബാസഡർമാർക്കു കൂടി ക്ലാസ് എടുക്കണമെന്നാണു വിമർശനം ഉയരുന്നത്.

തുർക്കി പ്രസിഡന്റിന്റെ ഇന്ത്യ വിരുദ്ധ നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് ആമിറിന്റെ സന്ദർശനത്തെ ആർഎസ്എസ് എതിർക്കുന്നത്. ജമ്മു കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ നിലപാടുകളെ എർദോഗൻ പിന്തുണച്ചുവെന്നാണ് ആർഎസ്എസിന്റെ വിമർശനം. എന്നാൽ 2017ൽ എർദോഗനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്തു സ്വീകരിച്ചതാണു പലരും ചൂണ്ടിക്കാട്ടുന്നത്. മോദിയും എർദോഗനും തമ്മിലുള്ള 'രസതന്ത്ര'ത്തെക്കുറിച്ച് പാഞ്ചജന്യം തന്നെ വിശദീകരിച്ചിട്ടുമുണ്ട്.

ആമിർഖാന്റെ സന്ദർശനത്തെ വിമർശിച്ച മുഖപത്രം, ചൈനീസ് ഉൽപ്പന്നങ്ങളെ നടൻ പ്രോൽസാഹിപ്പിക്കുന്നെന്നും കുറ്റപ്പെടുത്തി. സ്വന്തം രാജ്യത്തിലെ പോലെതന്നെ ശത്രുരാജ്യങ്ങളായ ചൈനയുടെയും തുർക്കിയുടെയും അഭിനേതാക്കളും ഇവിടെയുണ്ട്- ആമിറിനെ ലക്ഷ്യമിട്ട് ലേഖനം വിമർശിച്ചു. തുർക്കിയുടെ പ്രഥമ വനിതയോടൊപ്പം ചിത്രങ്ങളെടുത്ത് ആ രാജ്യത്തിന്റെ ബ്രാൻഡ് അംബാസഡറാകാനാണു ശ്രമിക്കുന്നതെന്നും ലേഖനം പറഞ്ഞു.

മതേതരനാണെന്ന് ആമിർ കരുതുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അദ്ദേഹം തുർക്കിയിൽ ഷൂട്ട് ചെയ്യുന്നത്? മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടുള്ളതും സമൂഹമാധ്യമങ്ങൾ നിരീക്ഷണത്തിലായതുമായ ഒരു രാജ്യത്തെ തിരഞ്ഞെടുത്തത് എന്തിനാണ്? അദ്ദേഹം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അംഗീകാരം നൽകുന്നു. അതിനാലാണു മറ്റ് അഭിനേതാക്കളുടെ സിനിമകൾ ചൈനയിൽ പരാജയപ്പെടുമ്പോഴും ആമിർ ഖാന്റെ സിനിമകൾ അവിടെ വിജയിക്കുന്നത്.- ലേഖനം ചൂണ്ടിക്കാട്ടി.